ഈണങ്ങളുടെ രാജാവായ ഇളയരാജയുടെ 81-ാം പിറന്നാളാണ് ഇന്ന്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഇളയരാജ ഇൗ പ്രയത്തിലും സംഗീതമെന്ന സപര്യ കൈവിട്ടിട്ടില്ല. കൈവിട്ടിട്ടില്ലെന്നു മാത്രമല്ല സംഗീതമാണ് അദ്ദേഹത്തിന്റെ ജീവവായു എന്നു വേണമെങ്കിൽ പറയാം. ആയിരത്തിലധികം സിനിമകൾ, അവയിലെ പാട്ടുകൾ… ഒരു ഇളയരാജ ഗാനം ആസ്വദിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ദക്ഷിണേന്ത്യന്‍ ജീവിതങ്ങളുടെ ഈണങ്ങളെ തമിഴകത്തിന് പുറത്തേക്കും ഭാഷാതീതമാക്കിയതിന് ഇളയരാജയുടെ പങ്ക് വളരെ വലുതാണ്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി സംഗീതത്തിന്റെ തമ്പുരാനായി വാഴുന്ന ഇളയരാജയ്ക്ക് ഇന്ന് 81-ാം പിറന്നാൾ.
സിനിമയിലെ ഓരോ രംഗങ്ങൾക്കും കോട്ടം തട്ടാതെയുള്ള ഒരു ‘മ്യൂസിക് ട്രീറ്റ്‌മെന്‍റ്’ ഇളയരാജയുടെ സവിഷേതയായിരുന്നു. സിനിമാ താരങ്ങളുടെ പോസ്റ്ററുകളോടൊപ്പം ഇളയരാജയുടെ ചിത്രം കൂടി ഉണ്ടെങ്കിൽ സിനിമ കാണാൻ ആളുകൾ കൂടിയിരുന്ന കാലം വരെ ഉണ്ടായി. ഗാനങ്ങള്‍ ഗായകരിലൂടെ അറിയപ്പെട്ടിരുന്ന കാലത്തുനിന്ന് സംഗീത സംവിധായകരുടെ പേരില്‍ അറിയപ്പെടുന്ന പുതിയകാലം പിറന്നത് രാജയുടെ വരവോടെയാണ്.
1943 ജൂൺ 2–ന് തേനി ജില്ലയിൽ ജനിച്ച ഇളയരാജ 1976–ലാണ് ഇൗണങ്ങളുടെ ലോകത്ത് തന്റെ ഹരിശ്രീ കുറിക്കുന്നത്. രാജ എന്നായിരുന്നു ഇളയരാജയുടെ യഥാർഥ പേര്. തന്റെ ആദ്യ ചിത്രമായ അന്നക്കിളിയുടെ നിർമാതാവായ പഞ്ചു അരുണാചലമാണ് ഇളയരാജ എന്ന പേര് അദ്ദേഹത്തിനു നൽകിയത്.
സംഗീത രംഗത്തെ സൂപ്പര്‍സ്റ്റാര്‍ ആണ് ഇളയരാജ. ഒരു സമയത്ത് വർഷം 40 സിനിമകൾ വരെ അദ്ദേഹത്തിന്‍റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങി. ടൈറ്റിലിൽ ഇളയരാജ എന്ന് പേര് തെളിയുമ്പോള്‍ സൂപ്പർ സ്റ്റാറുകൾക്ക് കിട്ടിയ അതേ കയ്യടിയാണ് ഇന്നും മുഴങ്ങിക്കേൾക്കുന്നത്.
പാട്ടുകള്‍ മാത്രമല്ല, പശ്ചാത്തല സംഗീതത്തിലും ഇളയരാജയ്ക്ക് എതിരാളികളുണ്ടായില്ല. സംഗീതം ജീവിതം തന്നെയാണ് അദ്ദേഹത്തിന്. സിനിമാസംഗീതത്തിന് പുറത്ത് അദ്ദേഹം നടത്തിയ ചില ശ്രമങ്ങളും സംഗീതപ്രേമികളുടെ വലിയ പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്. 13 ദിവസം കൊണ്ട് ഒരുക്കി ലണ്ടനില്‍ അവതരിപ്പിച്ച സിംഫണിയാണ് അതിലൊന്ന്. ലോക റെക്കോർഡ് ആയിരുന്നു അത്. ദളപതിയിലെ പാട്ടിന് ബിബിസി നൽകിയ അംഗീകാരവും ആഗോളവേദിയിൽ ഇളയരാജയെ ഇന്ത്യൻ സംഗീതത്തിന്റെ മുഖമാക്കി.
യാത്രയിലെ തന്നന്നം താനന്നം, മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ആലിപ്പഴം പെറുക്കാന്‍, പുഴയോരത്തിൽ പൂന്തോണി, പൂവായ് വിരിഞ്ഞു… ,താരാപഥം ചേതോഹരം…, ഉണരുമീഗാനം…, താമരക്കിളി പാടുന്നു…, വേഴാമ്പൽകേഴും…, ദേവസംഗീതം നീയല്ലേ…, ആദിയുഷസ്സന്ധ്യ പൂത്തതിവിടെ…, മെല്ലെയൊന്നു പാടിനിന്നെ…, ചെല്ലക്കാറ്റേ ചൊല്ല് ചൊല്ല്…, ആറ്റിൻ കരയോരത്ത് … ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ഇളയരാജ മലയാളത്തിന് സമ്മാനിച്ചു.
കേരള സർക്കാറിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മൂന്ന് തവണയും തമിഴ്നാട് സർക്കാറിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ആറു തവണയും കേരളസർക്കാരിന്റെ നിശാഗന്ധി പുരസ്കാരത്തിനും ഇദ്ദേഹം അർഹനായി. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യവും ഇളയരാജയെ ആദരിച്ചു. തലമുറകള്‍ കടന്നുപോകുമ്പോഴും ആസ്വാദകരെ രസിപ്പിക്കാന്‍ സാധിക്കുന്നൊരു മാജിക്ക് ഇളയരാജ സംഗീതത്തിനുണ്ട്.