ലണ്ടൻ ∙ ലണ്ടനിൽ പനി ബാധിച്ച് മരിച്ച മലയാളി വിദ്യാർഥിനി സ്റ്റെനി എലിസബത്ത് ഷാജി (27)യുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ സഹായവുമായി സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്.
പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസ്, കുഞ്ഞുമോൾ ദമ്പതികളുടെ മകളാണ് സ്റ്റെനി എലിസബത്ത് ഷാജി. ഗുജറാത്തിലെ രാജ്ഘോട്ടിലാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. സ്റ്റെനിയുടെ സംസ്കാരം രാജ്ഘോട്ടിൽ വച്ചാണ് നടത്തുക. രാജ്ഘോട്ട് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് അംഗങ്ങളാണ് ഷാജയും കുടുംബവും.
പുതുവർഷ ദിനത്തിൽ രാത്രി 1 മണിയോടെ ആയിരുന്നു സ്റ്റെനി മരിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ എംഎസ്‍സി സൈക്കോളജി വിദ്യാർഥിനിയാണ്. ഇതോടൊപ്പം സ്വകാര്യ സ്കൂളിൽ താത്കാലികമായി സഹ അധ്യാപിക ആയി ജോലി ചെയ്തിരുന്നു.
കഴിഞ്ഞ വർഷമാണ് സ്റ്റെനി വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയത്. ലണ്ടനിലെ വെമ്പ്ളിയിൽ കൂട്ടുകാർക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഒരാഴ്ച്ച മുൻപ് പനി, ചുമ എന്നിവ ഉൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകൾ സ്റ്റെനിക്ക് ഉണ്ടായിരുന്നു. ഇതേ തുടർന്ന് ജിപിയുടെ ചികിത്സ സഹായം തേടിയെങ്കിലും ശാരീരിക അസ്വസ്ഥതകൾ പൂർണമായും വിട്ടു മാറിയിരുന്നില്ല.
ഡിസംബർ 31ന് രാത്രിയോടെയാണ് രോഗാവസ്ഥ മൂർച്ഛിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തത്. തുടർന്ന് തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടുകയുമായിരുന്നു.
എന്നാൽ വിദഗ്ദമായ ചികിത്സയ്ക്ക് ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള നിർദ്ദേശമാണ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ നിന്ന് ലഭിച്ചത്.
തുടർന്ന് പാരാമെഡിക്കലുകളുടെ സഹായത്തോടെ ബാർനെറ്റിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചു.
സ്റ്റെനിയുടെ അപ്രതീക്ഷിത വേർപാടിലുണ്ടായ ഞെട്ടലിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും. മൃതദേഹം ഇപ്പോഴും ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സ്റ്റെനി യുകെയിൽ സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ കുർബാനയിൽ സ്ഥിരമായി പങ്കെടുത്തിരുന്നു. ഇടവകയിലെ യുവജന പ്രസ്ഥാനവുമായും അടുത്ത് പ്രവർത്തിച്ചിരുന്നു.
മൃതദേഹം നാട്ടിൽ എത്തിച്ചു സാംസ്‌കരിക്കണമെന്ന കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരമാണ് ക്രമീകരണങ്ങൾക്ക് ചർച്ച് കമ്മിറ്റി മുൻകൈ എടുത്തത്. പൊതുദർശനം ഉൾപ്പടെയുള്ള ശുശ്രൂഷകൾ ദേവാലയത്തിൽ ക്രമീകരിക്കുമെന്ന് ഇടവക വികാരി റവ. പി. ജെ. ബിനു, ട്രസ്റ്റി വർഗീസ് മത്തായി, സെക്രട്ടറി എൽദോസ് ജേക്കബ് എന്നിവർ അറിയിച്ചു.