ചെന്നൈ: തിരുപ്പതി ലഡ്ഡു വിവാദത്തിൽ നാലുപേരെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. നെയ്യ് വിതരണം ചെയ്ത മൂന്ന് കമ്പനി മേധാവികൾ ഉൾപ്പടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. നിലവാരം കുറഞ്ഞ നെയ്യ് വിതരണം ചെയ്തതിനാണ് നടപടി.(Tirupati Laddu Controversy; Four people were arrested)
നെയ്യ് വിതരണം ചെയ്ത തമിഴ് നാട് ദിണ്ടിഗലിലെ എആർ ഡയറി ഡയറക്ടർ രാജശേഖർ അടക്കം 4 പേരാണ് അറസ്റ്റിലായത്. ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്ന് ലാബ് റിപ്പോർട്ടുകളിൽ സ്ഥിരീകരണം വന്നിരുന്നു. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ സെൻ്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് തിരുപ്പതി ലഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി അറിയിച്ചത്.
ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാൻ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചതോടെയാണ് വിവാദം ആളിക്കത്തിയത്. ശ്രീകോവിലിൻ്റെ മേൽനോട്ടം വഹിക്കുന്ന ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നായിഡുവിൻ്റെ അവകാശവാദം അംഗീകരിക്കുകയും ചെയ്തിരുന്നു.