പുലി പാഞ്ഞെത്തിയത് വീട്ടിലേക്ക്!
പത്തനംതിട്ട: കോന്നിയിൽ വളർത്തു നായയെ പിടിക്കാൻ പാഞ്ഞെത്തിയ പുലി വീട്ടിലേക്ക് ഓടിക്കയറി. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന അമ്മയും കുഞ്ഞും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
നായയെ കിട്ടാത്ത ദേഷ്യത്തിൽ കതകിലും തറയിലുമെല്ലാം മാന്തിയ ശേഷമാണ് പുലി പുറത്തേക്ക് പോയതെന്ന് വീട്ടുകാർ പറയുന്നു.
പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കലഞ്ഞൂർ തട്ടാക്കുടി പൂമരുതിക്കുഴിയിൽ വീട്ടിൽ ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
വീട്ടിലെ വളർത്തു നായയെ പിന്തുടർന്നാണ് പുലി വീട്ടിലെത്തിയത്. വൈകീട്ട് മൂന്നരയോടെ പൂമരുതിക്കുഴി പൊൻമേലിൽ രേഷ്മയുടെ വീട്ടിലാണ് സംഭവം.
മൂത്ത കുട്ടിയെ അങ്കണവാടിയിൽ നിന്നു വിളിച്ചു കൊണ്ടുവരാൻ ഇളയ കുട്ടിയുമായി പുറത്തു പോകാൻ തുടങ്ങുന്ന സമയത്ത് പുലി വളർത്തുനായയെ ഓടിച്ച് പിന്നാലെ എത്തുകയായിരുന്നു.
നായ ആദ്യം അടുക്കളയിലേക്ക് കയറി. പിന്നീട് രേഷ്മയുടെ മുറിയിലേക്കും ഓടിക്കയറി. ഇതുകണ്ട് രേഷ്മ നായയെ വലിച്ചു മാറ്റി മുറിയുടെ കതക് അടച്ചു. പുലി മടങ്ങിയതോടെ ഇവർ പുറത്തിറങ്ങി അടുത്ത വീട്ടിലെത്തി വിവരം അറിയിച്ചു.
വിവരമറിഞ്ഞ് എത്തിയ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ആർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ നോക്കി പുലിയുടേതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഇവിടെ നിന്നു പത്ത് കിലോമീറ്റർ അകലെ കൂടൽ പാക്കണ്ടം ഭാഗത്തും കഴിഞ്ഞ ദിവസം പുലിയെ കണ്ടിരുന്നു. ഒരു വീട്ടിൽ നിന്നു 5 കോഴികളേയും പുലി കൊന്നു ഭക്ഷിച്ചു.
കൂടാതെ പരിസരത്തെ സിസിടിവിയിലും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൂമരുതിക്കുഴിയിലും പാക്കണ്ടത്തും കൂട് സ്ഥാപിക്കുമെന്നു വനം വകുപ്പ് അറിയിച്ചു.
നാലു വയസുകാരനെ പുലി ആക്രമിച്ചു
തൃശൂർ: വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു. തൃശൂർ മലക്കപ്പാറയിലാണ് സംഭവം. മലക്കപ്പാറ വീരൻകുടി ഊരിലാണ് പുലിയുടെ ആക്രമണമുണ്ടായത്.
ബേബിയുടെയും രാധികയുടെയും മകനായ രാഹുലാണ് പുലിയുടെ ആക്രമണത്തിനിരയായത്. കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുന്നത് കണ്ടാണ് ഉണര്‍ന്നതെന്ന് പിതാവ് ബേബി പറയുന്നു.
ഉടന്‍ തന്നെ ബഹളം വെക്കുകയും കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിപ്പോകുകയുമായിരുന്നുവെന്നും പിതാവ് പറഞ്ഞു.
ആക്രമണത്തിൽ കുട്ടിയുടെ തലക്ക് പിറകിലായി മുറിവുണ്ട്. പരിക്കേറ്റ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. തേയില തൊഴിലാളികളാണ് ബേബിയും രാധികയും.
വാല്‍പ്പാറയില്‍ മൂന്നുവയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി കൊന്നതിന്‍റെ ഞെട്ടല്‍മാറും മുന്‍പാണ് വീണ്ടും പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.
അതിനിടെ, മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലി ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് പുലിയിറങ്ങിയത്. മേഖലയിൽ നാട്ടുകാർ സ്ഥാപിച്ച സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
ആറാമത്തെ തവണയാണ് പുലി സിസിടിവി കാമറയില്‍ പതിയുന്നത്. എന്നാൽ സമീപത്ത് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല.
Summary: A terrifying incident unfolded in Konni, Kerala, when a tiger chased a pet dog and barged into a house. A mother and her child, who were inside at the time, narrowly escaped. The enraged tiger reportedly damaged the door and floor before leaving the premises.