തൃശൂർ: തൃശൂർ പൂരത്തിനുള്ള ഫിറ്റ്നസ് പരിശോധന പാസ്സായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എറണാകുളം ശിവകുമാറും.
ഫിറ്റ്നസ് പരിശോധനകൾ പൂർത്തിയായതോടെ ടാഗ് കൈമാറി. രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പാണ് ഏറ്റുക. കൊമ്പൻ എറണാകുളം ശിവകുമാർ നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി പൂര വിളംബരം നടത്തും. കുറേ നാളുകളായി പൂരങ്ങളുടെ താരമാണ് എറണാകുളം ശിവകുമാർ.
ആനചമയങ്ങളുടെ വിസ്മയകാഴ്ച്ചകളുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ചമയപ്രദർശനങ്ങൾ തുടങ്ങി. സ്പെഷ്യൽ കുടകൾ കൂടാതെ ആയിരത്തിനടുത്ത് കുടകളാണ് ഇത്തവണയും പ്രദർശനത്തിനുള്ളത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജൻ,ഡോ ആർ ബിന്ദു എന്നിവർ ചേർന്ന് ഇരുവിഭാഗങ്ങളുടെയും ചമയപ്രദർശനങ്ങൾ ഉദ്ഘാടനം ചെയ്തു.
ആയിരക്കണക്കിന് ആളുകളാണ് ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ ചമയപ്രദർശനം ആസ്വദിക്കാൻ എത്തിയത്.
ക്ഷേത്രം ആഗ്രശാലയിലാണ് പാറമേക്കാവിന്റെ ചമയപ്രദർശനം നടക്കുന്നത് കൗസ്തുഭം ഹാളിൽ തിരുവമ്പാടിയുടെ പ്രദർശനവും. വർണ്ണകുടകൾക്ക് പുറമെ നെറ്റിപട്ടവും വെൺചാമരവും ആലവട്ടവുമൊക്കെ ഇത്തവണ പ്രദർശനത്തിനുണ്ട്, സ്പെഷ്യൽ കുടകൾ ചമയത്തിൽ ഉൾപ്പെടുത്താറില്ല.
തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ അന്തിമ പട്ടിക നാളെ വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് 93 ആനകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. മറ്റന്നാൾ രാവിലെ കണിമംഗലം ശാസ്താവിന്റെ വരവോടെ മുപ്പത് മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശൂർ പൂരത്തിന് തുടക്കമാകും.
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. വൈകുന്നേരം ഏഴുമണിക്ക് തിരുവമ്പാടിയും പിന്നീട് പാറമേക്കാവും സാമ്പിൾ വെടിക്കെട്ടിന് തിരിതെളിക്കും