തൃശൂര്‍: തൃശൂര്‍ ചിമ്മിനി ഡാം തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റൂള്‍ കര്‍വ് നിര്‍ദ്ദേശിക്കുന്നതിലും കൂടുതല്‍ ജലനിരപ്പ് എത്തിയതോടെയാണ് അധിക ജലം കുറുമാലിപ്പുഴയിലേക്ക് ഒഴുക്കുന്നതെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വ്യക്തമാക്കി.
12 ഘനമീറ്റര്‍ ജലമാണ് ഡാം തുറന്ന് പുഴയിലേക്ക് ഒഴുക്കുന്നത്. ഡാം തുറന്നതോടെ കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ചെറിയതോതില്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
വൈദ്യതോല്‍പാദനത്തിനായി കെഎസ്ഇബി വാല്‍വിലൂടെ ഒരു സെക്കന്‍ഡില്‍ 6. 36 ഘനമീറ്റര്‍ ജലവും, റിവര്‍ സ്ലൂയിസിലൂടെ സെക്കന്‍ഡില്‍ 6.36 ഘനമീറ്റര്‍ ജലവുമാണ് തുറന്നുവിടുന്നത്. ബുധനാഴ്ച ഉച്ചക്ക് രണ്ടര മുതലാണ് അധിക ജലം ഘട്ടം ഘട്ടമായി ഒഴുക്കി തുടങ്ങിയത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
76.40 മീറ്റര്‍ വരെ വെള്ളം സംഭരിക്കാവുന്ന ചിമ്മിനി ഡാമിൽ ബുധനാഴ്ച വൈകിട്ട് 66.45 മീറ്റര്‍ മാത്രമാണ് ജലനിരപ്പ്. ഡാമിലെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.