കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരിയെ പീഡിപ്പിച്ചിരുന്നെന്ന് സമ്മതിച്ച് കുട്ടിയുടെ ബന്ധു. നിരന്തരമായി നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് പ്രതിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ വീണ്ടും വിളിപ്പിച്ചിരുന്നു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയാണ് പ്രതിയെ പോലീസ് ചോദ്യം ചെയ്തത്.
നാലു വയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനു പിന്നാലെയാണ് അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു.
പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നു. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. അമ്മയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം.
തിങ്കളാഴ്ച വൈകിട്ട് തിരുവാണിയൂരിലെ അങ്കണവാടിയിൽ നിന്ന് കൂട്ടിയെ കൂട്ടിക്കൊണ്ടുപോയ മാതാവ് രാത്രി ഏഴോടെയാണ് മൂഴിക്കുളത്തെത്തി ചാലക്കുടി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.
കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുട്ടിയുമായി അമ്മ ആലുവാ മണപ്പുറത്ത് എത്തിയിരുന്നെന്നും സംശയം തോന്നി ഓട്ടോഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തപ്പോഴാണ് അവിടെ നിന്ന് മടങ്ങിയത്. പിന്നീട് പാലത്തില്‍ നിന്നും കുട്ടിയെ താഴേക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു.