ലണ്ടനിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വയോധികരായ യാത്രക്കാരെ പ്രകോപനമില്ലാതെ ആക്രമിച്ച കൗമാരക്കാരായ പെൺകുട്ടികളുടെ സംഘത്തിനായി പൊലീസ് തിരച്ചിൽ വ്യാപകമാക്കി.
തെക്കൻ ലണ്ടനിലെ സൗത്ത് ഈസ്റ്റേൺ ട്രെയിനുകളിൽ കഴിഞ്ഞ മാർച്ച് 18ന് ചൊവ്വാഴ്ചയാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നിൽ ഉണ്ടെന്നു സംശയിക്കുന്ന മൂന്ന് പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസ് പുറത്തുവിട്ടു.
രാത്രി 9.30 ഓടെയായിരുന്നു ആദ്യ സംഭവം. ബ്രിഡ്ജിൽ നിന്ന് വൂൾവിച്ച് ആഴ്സനലിലേക്ക് പോവുകയായിരുന്ന വയോധികനെ മൂന്ന് പെൺകുട്ടികളുടെ സംഘം പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം, രാത്രി 11 മണിയോടെ, ലണ്ടൻ ബ്രിഡ്ജിൽ നിന്ന് എറിത്തിലേക്ക് പോവുകയായിരുന്ന മറ്റൊരു ട്രെയിനിൽ ഒരു വയോധികയെയും പെൺകുട്ടികളുടെ സംഘം ആക്രമിച്ചു.
പിങ്ക് ടോപ്പും ഫ്ലഫി ഹൂഡോടുകൂടിയ കറുത്ത പാർക്കയും ധരിച്ച ഒരു പെൺകുട്ടിയും, വലത് കയ്യിൽ ചുവന്ന ലോഗോയുള്ള കറുത്ത ജാക്കറ്റും ഗ്രേ ട്രൗസറും കറുത്ത ഷൂസും ധരിച്ച മറ്റൊരാളും, ഗ്രേ ട്രാക്ക് സ്യൂട്ടിന് മുകളിൽ കറുത്ത ജാക്കറ്റ് ധരിച്ച മൂന്നാമത്തെ പെൺകുട്ടിയുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ഈ രണ്ട് സംഭവങ്ങളിലും ഒരു സംഘം തന്നെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് വിശ്വസിക്കുന്നു. ഇവരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ് പൊലീസ്.
റെയിൽ നെറ്റ്‌വർക്കിൽ ഇത്തരം പെരുമാറ്റം അനുവദിക്കില്ലെന്നും ദൃശ്യങ്ങളിലുള്ള പെൺകുട്ടികളെ തിരിച്ചറിയുന്ന ആരെങ്കിലും 61016 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് ചെയ്യുകയോ 0800 40 50 40 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യണമെന്നും പൊലീസ് അറിയിച്ചു.
വിവരങ്ങൾ നൽകുന്നവർ 770 എന്ന റെഫറൻസ് നമ്പർ ഓർക്കുക. കൂടാതെ, 0800 555 111 എന്ന നമ്പറിൽ ക്രൈംസ്റ്റോപ്പേഴ്സിനെ ബന്ധപ്പെടാവുന്നതാണ്. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കണമെന്ന് ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസ് അഭ്യർഥിച്ചു.