തിരുവനന്തപുരം: അങ്കണവാടിയിൽ നിന്ന് വീണ് മൂന്നര വയസുകാരിയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ രണ്ടുപേരെ സസ്‌പെൻഡ് ചെയ്തു. അങ്കണവാടി അധ്യാപികയെയും ഹെൽപ്പറെയും ആണ് സസ്പെൻഡ് ചെയ്തത്. മാറനല്ലൂർ എട്ടാം വാർഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മി, അങ്കണവാടി ഹെൽപ്പർ ലത എന്നിവർക്കെതിരെയാണ് നടപടി.(Three-and-a-half-year-old girl was seriously injured after falling from Anganwadi; The teacher and the helper were suspended)
മാറനല്ലൂർ സ്വദേശികളായ രതീഷ്- സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ നിന്ന് വീണതിനെ തുടർന്ന് ഗുരുതര പരിക്കേറ്റത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് കുട്ടി.
വ്യാഴാഴ്ചയാണ് ഉച്ചക്ക് നടന്ന സംഭവം രാത്രിയിലാണ് വീട്ടുകാർ അറിയുന്നത്. കാര്യം തിരക്കിയപ്പോൾ കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നായിരുന്നു അങ്കണവാടി ജീവനക്കാരുടെ മറുപടി.
‘മകളുടെ കണ്ണിൽ ഒക്കെ ചെറിയ കുഴപ്പമുണ്ടായിരുന്നു. ഭക്ഷണം കൊടുത്തപ്പോൾ ഛർദിച്ചു. എന്താണ് കാര്യമെന്നു വിളിച്ചുചോദിച്ചപ്പോൾ കുട്ടി വീണ കാര്യം പറയാൻ മറന്നുപോയത്രെ. ഉച്ചയ്ക്ക് നടന്ന സംഭവം ഞങ്ങൾ അറിയുന്നത് രാത്രിയാണ്. തലയോട്ടി പൊട്ടിയിട്ടുണ്ട്, തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്, തോളെല്ല് പൊട്ടിയിട്ടുണ്ട്. സ്‌പൈനൽ കോർഡിലും ക്ഷതം ഏറ്റിട്ടുണ്ട്. ഒരു വാക്കെങ്കിലും വിളിച്ചു പറഞ്ഞുകൂടായിരുന്നോ അവർക്ക്?’ എന്നാണ് കുട്ടിയുടെ അച്ഛന്റെ ചോദ്യം. സംഭവത്തിൽ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.