വാഷിംഗ്ടൺ : ലോകത്ത് മലയാളിയുള്ളിടത്തെല്ലാം ആറു പതിറ്റാണ്ടിലേറെയായി മധുരമായി ഒഴുകുന്ന സ്വരവിസ്മയമാണ് കെ.ജെ. യേശുദാസ്. തലമുറകളുടെ വ്യത്യാസമില്ലാതെ നമ്മുടെ ശൈശവവും ബാല്യവും കൗമാരവും യൗവനവും വാർധക്യവുമെല്ലാം യേശുദാസ് സംഗീത സുരഭിലമാക്കി. പ്രായം കൂടും തോറും കൂടുതൽ ചെറുപ്പമാകുന്ന ശബ്ദത്തെ പ്രണയിക്കുന്നവരിൽ മലയാളികൾ മാത്രമല്ല. ഏത് പ്രായത്തിലുളളവരെയും പിടിച്ചിരുത്തുന്ന ഒരേ ഒരു ശബ്ദം.. ഒരേയൊരു യേശുദാസ്…
അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഇപ്പോളഅ താമസം. നാല് വർഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയിൽ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല. യേശുദാസ് ഇനി കേരളത്തിലേക്ക് വരില്ലെന്ന് വരെ പറഞ്ഞവരുണ്ട്. എന്നാൽ തിരിച്ചെത്തും എന്നാണ് യേശുദാസ് പറയുന്നത്.
നാട്ടിൽ വന്നിട്ട് നാലു വർഷം കഴിഞ്ഞു. ആഗ്രഹമില്ലാഞ്ഞിട്ടല്ല. കൊവിഡാണ് ആദ്യം തടസമായത്. രണ്ട് വർഷത്തിലധികം കൊവിഡ് കൊണ്ടുപോയി. പിന്നീട് ഓരോ കാരണങ്ങൾ. നാടിന്റെ ഗന്ധം…. അല്ല സുഗന്ധം… നുകരാൻ കൊതിയാകുന്നു.
മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് ഇവിടെ ഡാളസിലെ വീട്ടിലിരുന്ന് പറഞ്ഞു.
ഈ മാസം അവസാനം അല്ലെങ്കിൽ ആഗസ്റ്റ് ആദ്യം തന്നെ നാട്ടിലെത്താനാണ് ആലോചിക്കുന്നത്. പലവട്ടം ഒരുങ്ങിയതാണ്. ഇക്കുറി എല്ലാം ശോഭനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എൺപതാം പിറന്നാൾ വേളയിൽ നാട്ടിൽ ഉണ്ടാകാൻ കഴിഞ്ഞില്ല. ഞാനും പ്രഭയും വന്നില്ലെങ്കിലും മലയാളികൾ എല്ലാം ഗംഭീരമാക്കി. ആ സ്നേഹവായ്പ് നൽകിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. നാട്ടിൽ വരുമ്പോൾ, എല്ലാം ഒത്തുവന്നാൽ പുതിയ പാട്ടും പാടണമെന്നാണ് വിചാരം.
നാട്ടിൽ അടുപ്പമുള്ളവരെല്ലാം വരാനായി വിളിക്കുന്നുണ്ട്. സ്വരലയ ഗന്ധർവ്വ സന്ധ്യ പ്ലാൻ ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ, എല്ലാം സർവേശ്വരന്റെ അനുഗ്രഹം പോലെ നടക്കുമെന്നായിരുന്നു മറുപടി. നാട്ടിലെ വിവരങ്ങളെല്ലാം അറിയുന്നുണ്ട്. ഇവിടെയാണെങ്കിലും മനസ് കേരളത്തിൽ തന്നെയാണ് – യേശുദാസ് പറഞ്ഞു.