കാട്ടാന പോയപ്പോൾ കാട്ടുപോത്ത്; തൊടുപുഴയിൽ 2 കർഷകർക്ക് പരിക്ക്
തൊടുപുഴ: തൊടുപുഴ ഉടുമ്പന്നൂർ ഒലിവിരിപ്പിൽ ടാപ്പിങ്ങിനായി പോയ രണ്ട് കർഷകർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു.
ശനിയാഴ്ച പുലർച്ചെ 3.30-ഓടെയാണ് സംഭവം.
ഉടുമ്പന്നൂർ ടൗണിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള മഞ്ചിക്കല്ല്–ഒലിവിരിപ്പ് റോഡിലാണ് കാട്ടുപോത്ത് ആക്രമണം ഉണ്ടായത്.
അടിയൊഴുക്കിൽ കുടുങ്ങിയ റഷ്യൻ വിനോദസഞ്ചാരിയെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി
ഒരാൾക്ക് ഗുരുതര പരിക്ക്
കൂവക്കാട്ടിൽ മുരളി എന്ന കർഷകനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ഇദ്ദേഹത്തെ ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ മറ്റൊരാൾ മഞ്ചിക്കല്ല് പുരയിടത്തിൽ സാബുവാണ്.
സാബുവിന് നിസാര പരിക്കുകളാണ് ഉണ്ടായത്.
ഇരുചക്രവാഹനം തട്ടി മറിച്ച കാട്ടുപോത്ത്
ആദ്യം ടാപ്പിങ്ങിനായി ഇരുചക്രവാഹനത്തിൽ എത്തിയ മുരളിയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.
വഴിയിൽ നിന്നിരുന്ന കാട്ടുപോത്ത് വാഹനം ഇടിച്ചു തള്ളിയതോടെ വാഹനം റോഡരികിലെ കനാലിലേക്ക് മറിഞ്ഞു.
പരിക്കേറ്റ് റോഡരികിൽ കിടന്നിരുന്ന മുരളിയെ ആക്രമിച്ചതിന് പിന്നാലെയാണ് സാബു അതുവഴി എത്തിയത്.
രണ്ടാമൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
സാബുവിനെയും കാട്ടുപോത്ത് ആക്രമിക്കാൻ തിരിഞ്ഞുവെങ്കിലും സ്കൂട്ടർ വെട്ടിച്ചുമാറ്റിയതിനാൽ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
സാബുവിന്റെ കൈക്കും കാലിനും ചെറിയ പരിക്കുകളുണ്ട്.
വനമേഖലയിൽ നിന്നെത്തിയതെന്ന് നിഗമനം
സംഭവം നടന്ന പ്രദേശം ഇടുക്കി വനമേഖലയോട് ചേർന്നതാണ്.
ഉപ്പുകുന്ന്–കുളമാവ് ഭാഗവുമായി അതിർത്തി പങ്കിടുന്ന വെണ്ണിയാനി–ഒലിവിരിപ്പ് മേഖലയിലൂടെയാണ് കാട്ടുപോത്ത് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല.
നാട്ടുകാർക്ക് ജാഗ്രതാ നിർദേശം
പ്രദേശത്ത് വീണ്ടും വന്യജീവി സാന്നിധ്യമുണ്ടാകാൻ സാധ്യതയുള്ളതിനാൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകി.
മുൻപ് തൊടുപുഴയിൽ നിന്ന് ആറു കിലോമീറ്റർ അകലെയുള്ള കുമാരമംഗലം, കോടിക്കുളം പഞ്ചായത്തുകളിലും കാട്ടാന സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.
English Summary:
Two farmers were injured in a wild buffalo attack at Olivirippu in Udumbannoor near Thodupuzha while heading out for rubber tapping early Saturday morning. One farmer sustained serious injuries and was hospitalised, while the other escaped with minor wounds. Forest officials suspect the buffalo strayed from nearby forest areas and have urged residents to remain cautious.








