തിരുവനന്തപുരം കോർപ്പറേഷൻ ‘സ്വതന്ത്ര രാജ്യം’ അല്ല; ബസുകൾ എവിടെ ഓടണമെന്ന് മേയർക്ക് ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ല – മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകൾ കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ മാത്രമേ ഓടാവൂ എന്ന മേയർ വി.വി. രാജേഷിന്റെ പ്രസ്താവന കടുത്ത വിമർശനത്തിന് വിധേയമാക്കി പൊതുവിദ്യാഭ്യാസവും തൊഴിൽ വകുപ്പ് മന്ത്രിയുമായ വി. ശിവൻകുട്ടി.
വികസന പ്രവർത്തനങ്ങളെ സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്ന ഒരാൾക്കേ ഇത്തരത്തിൽ സംസാരിക്കാൻ കഴിയൂവെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഇ-ബസ് വിവാദം: ഗണേഷ്‌കുമാറിന് മറുപടിയുമായി മേയർ വി.വി. രാജേഷ്
പദ്ധതിയുടെ ഭൂരിഭാഗം ചെലവും സംസ്ഥാന സർക്കാരിന്റെത്
സ്മാർട്ട് സിറ്റി പദ്ധതിക്കായി കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതമാണ് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഇതിൽ തിരുവനന്തപുരം കോർപ്പറേഷൻ നൽകുന്നത് 135.7 കോടി രൂപ മാത്രമാണ്.
പദ്ധതിയുടെ 60 ശതമാനത്തിലധികം തുക സംസ്ഥാന ഖജനാവിൽ നിന്നാണ് ചെലവഴിക്കുന്നത് എന്നിരിക്കെ, മേയറുടെ ഇപ്പോഴത്തെ പ്രസ്താവനകൾ പരിഹാസ്യകരമാണെന്ന് മന്ത്രി പറഞ്ഞു.
ഇലക്ട്രിക് ബസ് സർവീസ്: കെ.എസ്.ആർ.ടി.സിയുടെ നിയന്ത്രണത്തിൽ
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ അനേകം വികസന പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് 113 ഇലക്ട്രിക് ബസുകളുടെ സർവീസ്.
നിലവിൽ സർവീസ് നടത്തുന്ന ബസുകളിൽ 50 എണ്ണം കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ളവയാണ്.
ഈ ബസുകൾ ഓടിക്കുന്നതും നിയന്ത്രിക്കുന്നതും പൂർണ്ണമായും കെ.എസ്.ആർ.ടി.സിയാണെന്ന് മന്ത്രി വ്യക്തമാക്കി.
ത്രികക്ഷി കരാർ നിലവിലുണ്ട്
സ്മാർട്ട് സിറ്റി, തിരുവനന്തപുരം കോർപ്പറേഷൻ, കെ.എസ്.ആർ.ടി.സി എന്നിവ ചേർന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ബസുകളുടെ മെയിന്റനൻസ്, ഡ്രൈവർ, കണ്ടക്ടർ, ടിക്കറ്റ് മെഷീൻ ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുന്നത് കെ.എസ്.ആർ.ടി.സിയാണ്; കോർപ്പറേഷൻ ജീവനക്കാരല്ല ബസുകൾ ഓടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഉപദേശക സമിതിയുണ്ട്; മേയർക്ക് ഏകാധിപത്യ അധികാരമില്ല
സർവീസ് കാര്യങ്ങൾ വിലയിരുത്താൻ ഒരു ഉപദേശക സമിതി നിലവിലുണ്ടെന്നും അതിന്റെ അധ്യക്ഷൻ മേയറാണെന്നതുമാത്രമാണ് യാഥാർത്ഥ്യം.
അതുകൊണ്ട് ബസുകൾ എവിടെ ഓടണം എന്നത് മേയർക്ക് ഒറ്റയ്ക്ക് തീരുമാനിക്കാനുള്ള അധികാരമില്ലെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ ഇന്ത്യയിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു ‘സ്വതന്ത്ര രാജ്യം’ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലസ്ഥാന നഗരത്തിന്റെ ഗതാഗതം വരമ്പിട്ടു തടയാനാവില്ല
തിരുവനന്തപുരം ഒരു സംസ്ഥാന തലസ്ഥാനമാണെന്നും ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി എത്തുന്ന നഗരമാണിതെന്നും മന്ത്രി പറഞ്ഞു.
നഗരസഭാ അതിർത്തി ചൂണ്ടിക്കാട്ടി ഗതാഗത സൗകര്യം തടയുന്നത് വികസനവിരുദ്ധ നിലപാടാണെന്നും അദ്ദേഹം വിമർശിച്ചു.
മുൻ മേയർമാരുമായി താരതമ്യം; കാഴ്ചപ്പാട് പിന്നിലാണെന്ന് വിമർശനം
മുൻ മേയർമാരായ വി.കെ. പ്രശാന്തും ആര്യാ രാജേന്ദ്രനും തിരുവനന്തപുരത്തിന്റെ വികസനത്തെ എത്രത്തോളം ക്രിയാത്മകമായി കണ്ടിരുന്നുവെന്ന് ജനം ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്നും, അവരുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ മേയറുടെ ഭരണവും കാഴ്ചപ്പാടും പിന്നിലാണെന്ന് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമായിത്തീരുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം മാനിക്കണം
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് മേൽ കുതിരകയറാതെ, പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കാൻ മേയർ തയ്യാറാകണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.
English Summary:
Kerala Minister V Sivankutty sharply criticized Thiruvananthapuram Mayor V V Rajesh, asserting that the Corporation is not an “independent state” and hence cannot unilaterally decide electric bus routes. Rather, he explained that the Smart City e-bus service functions under a tripartite agreement involving the Corporation, the Smart City project, and KSRTC. Additionally, with the bulk of funding and operational control lying with the State and KSRTC, as a result, restricting services to municipal limits is anti-development and, ultimately, undermines public mobility.









