കൊല്ലത്ത് പൂട്ടിക്കിടക്കുന്ന വീടുകൾ നോക്കിവെച്ച ശേഷം വിലപിടിപ്പുള്ള മുഴുവൻ വസ്തുക്കളും കൈക്കലാക്കുന്ന അന്തർസ്സംസ്ഥാന മോഷ്ടാവ് പുനലൂർ പോലീസിന്റെ പിടിയിൽ. വിളക്കുടി ചരുവിള പുത്തൻവീട്ടിൽ ഷിബുവെന്ന ഷിജു(39)വിെ സാഹസികമായി കീഴടക്കി പോലീസ്.
ഇളമ്പൽ പാപ്പാലംകോട്ടുനിന്നുമാണ് പ്രതിയെ പിടികൂടിയത്. അക്രമാസക്തനായി ബ്ലേഡ് കൊണ്ട് പോലീസിനെ ആക്രമിച്ച ഇയാളെ ഏറെ പണിപ്പെട്ട് പോലീസ് കീഴടക്കുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന, ഇളമ്പൽ സ്വദേശിയായ സഹായി ഓടിരക്ഷപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിലായി ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഷിജു.
ആന്ധ്രാപ്രദേശിൽ മോഷണം നടത്തിയതിനെത്തുടർന്ന് പിടിയിലായ ഇയാൾ ഇക്കഴിഞ്ഞ ഡിസംബർ ആറിനാണ് തിരുപ്പതി ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
ഏതാനും ദിവസം മുൻപ് പുനലൂർ തൊളിക്കോട്ട് ഫയർസ്റ്റേഷന് എതിർവശത്തുള്ള ‘രാജീവം’ വീട്ടിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പത്തുദിവസത്തോളം പൂട്ടിക്കിടന്ന ഈ വീട്ടിൽ നിന്നും ഒരു പവനിലധികം വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു.
ബുധനാഴ്ചയാണ് മോഷണവിവരമറിഞ്ഞതും പോലീസ് കേസെടുത്തതും. ഇവിടെ നിന്നുള്ള വിരലടങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.
കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പ് ആയുർവേദാശുപത്രിയിൽ നടന്ന മോഷണത്തിലും മാത്രയിൽ വീട് കുത്തിത്തുറന്ന് മൂന്നരപ്പവൻ സ്വർണം കവർന്ന സംഭവത്തിലും പിറവന്തൂരിൽ പ്രവാസിയുടെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷണം പോയ സംഭവത്തിലും ഇയാളാണ് പ്രതി.