ചൂട് വർധിച്ചതോടെ കൈതകൃഷി നശിക്കാതിരിക്കാൻ ഓലയും ഗ്രീൻ നെറ്റും ഉപയോഗിച്ച് കർഷകർ. ശബരിമല മണ്ഡലകാലത്ത് കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒട്ടേറെ തോട്ടങ്ങളിൽ കൈതച്ചക്ക വിളവെടുത്തിരുന്നു. റബ്ബർ വെട്ടിമാറ്റിയ തോട്ടങ്ങളിലും റബ്ബർ തൈകൾ വളരുന്ന തോട്ടങ്ങളിലും ഇങ്ങനെ കൃഷി ചെയ്ത കൈതച്ചക്ക മികച്ച വിലയ്ക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർഥാടകർക്ക് ഉൾപ്പെടെ വിറ്റഴിക്കാൻ കഴിഞ്ഞു. These are the challenges faced by khaita farmers
എന്നാൽ റംസാൻ വിപണി ലക്ഷ്യമിട്ട് വിവിധയിടങ്ങളിൽ കൃഷി ചെയ്ത കൈത സംരക്ഷിക്കാനാണ് കർഷകർ നിലവിൽ തെങ്ങോലയും ഗ്രീൻ നെറ്റും ഉപയോഗിച്ച് പ്രതിരോധം തീർക്കുന്നത്. മുൻവർഷം ഉഷ്ണതരംഗം ഉൾപ്പെടെ വേനൽ ശക്തമായത് കൈത കർഷകരെ വലിയ തോതിൽ ബാധിച്ചിരുന്നു.
വേനലിൽ കൈത കരിഞ്ഞുതുടങ്ങിയത് വൻ നഷ്ടവും ഉണ്ടാക്കി. ഇക്കാര്യം കണക്കിലെടുത്താണ് ഇത്തവണ വേനൽ കടുക്കുന്നതിന് മുൻപു തന്നെ കർഷകർ കൈത വെയിലടക്കാതെ മൂടാൻ തുടങ്ങിയത്. ഉണക്കു ബാധിച്ചാൽ കൈതച്ചക്കയുടെ തൂക്കം കുറയാൻ സാധ്യതയുണ്ടെന്നതും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.
വേനൽ ശക്തമായാൽ കൈതച്ചക്കയുടെ നീരുവറ്റി സ്വാഭാവിക ആകൃതി നഷ്ടപ്പെടാനും സാധ്യതയുണ്ട്. കൈത മൂടാനുള്ള തെങ്ങോലകൾ തമിഴ്‌നാട്ടിൽ നിന്നാണ് എത്തുന്നത്. തെങ്ങോലയ്ക്ക് പുറമേ വൈക്കോലും കർഷകർ ഉപയോഗിക്കാറുണ്ട്.