തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പരീക്ഷ രണ്ടാക്കി ചുരുക്കാൻ ശുപാർശ. ഹൈസ്‌കൂൾ പ്രവൃത്തിസമയം അര മണിക്കൂർ കൂട്ടാനും ശുപാർശയുണ്ട്. വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഇക്കാര്യങ്ങൾ നിർദേശിച്ചത്.
തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തിൽ ഒരു ശനിയാഴ്‌ച ക്ലാസ് നടത്താമെന്നുമാണ് സമിതി നിർദേശം നൽകിയിരിക്കുന്നത്. ഓണം, ക്രിസ്‌മസ് വേളയിലും മാർച്ചിലുമായി ഇപ്പോൾ മൂന്ന് പരീക്ഷകളാണ് നടക്കുന്നത്. ഇതിനുപകരമായി ഒക്‌ടോബറിൽ അർദ്ധവാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മതിയെന്നാണ് ശുപാർശ.
പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം. എൽപി, യുപി ക്ലാസ് സമയം കൂട്ടേണ്ടതില്ല. ഹൈസ്‌കൂളിൽ ദിവസവും അര മണിക്കൂർ കൂട്ടിയാൽ വർഷത്തിൽ 1200 മണിക്കൂർ അദ്ധ്യയനം ഉറപ്പാക്കാം. സ്‌കൂൾ ഇടവേളകൾ പത്ത് മിനിട്ടാക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ.
കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫസർ വിപി ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി കഴിഞ്ഞ ദിവസമാണ് മന്ത്രി വി ശിവൻകുട്ടിക്ക് റിപ്പോർട്ട് കൈമാറിയത്.
സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ
ന്യൂഡൽഹി: സണ്ണി ജോസഫ് എംഎൽഎയെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തു. കെ.സുധാകരന് പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്.
കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കൺവീനർ.
അതേസമയം നിലവിലെ യുഡിഎഫ് കൺവീനർ എം.എം.ഹസ്സനെയും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെ പദവിയിൽ നിന്നൊഴിവാക്കി. പുതിയ വർക്കിങ് പ്രസിഡന്റായി നിയമിതനായ പി.സി.വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽ നിന്ന് നീക്കുകയും ചെയ്തു.