തിരുവനന്തപുരം: കൊല്ലത്ത് കണ്ടെയ്നർ കണ്ടെത്തിയതോടെ കേരളത്തിന്റെ തെക്കന്‍ തീരത്ത് ആശങ്ക ശക്തമാണ്. പുറങ്കടലില്‍ മുങ്ങിത്താഴ്ന്ന ചരക്ക് കപ്പല്‍ ഏതുനിമിഷവും ഒരു ജലബോംബ് ആയേക്കുമെന്നാണ് ആശങ്ക.
16 കണ്ടെയ്നര്‍ കാത്സ്യം കാര്‍ബൈഡ് കപ്പലിലുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇത് വെള്ളവുമായി സമ്പര്‍ക്കമുണ്ടായാല്‍ അസറ്റിലിന്‍ വാതകമായി മാറി വന്‍സ്‌ഫോടനം സംഭവിച്ചേക്കാം.
മറ്റു 13 കണ്ടെയ്നറുകളില്‍ ഹാനികരമായ വസ്തുക്കളും കപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനവുമുണ്ട്. ഒരു സ്‌ഫോടനമുണ്ടായാല്‍ എന്തെല്ലാം സംഭവിക്കുമെന്നത് പ്രവചനാതീതമാണ്.
കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.38 കി. മി) അകലെ തിരക്കേറിയ കപ്പല്‍ച്ചാലിന്റെ അടിത്തട്ടിലാണ് കപ്പലിപ്പോഴുള്ളത്.
ഇവിടെ 20 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങള്‍ എണ്ണ, രാസപദാര്‍ത്ഥ ഭീഷണിയിലാണ്.
കപ്പലിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാകെ എണ്ണ പരന്നിട്ടുണ്ട്. വെള്ളത്തില്‍ നിന്നും എണ്ണ വലിച്ചെടുത്തിലെങ്കില്‍ മത്സ്യസമ്പത്തിന് വലിയ പ്രതിസന്ധിയാവുമെന്നാണ് വിലയിരുത്തൽ. എണ്ണപടര്‍ന്നാല്‍ മത്സ്യ സമ്പത്തിന് കൊടിയനാശമുണ്ടാകും
വലിയ ആശങ്കയാണ് ഇതുണ്ടാക്കുന്നത്. സമുദ്ര-പാരിസ്ഥിതിക സുരക്ഷ കേരളത്തില്‍ ഇനി കൂട്ടേണ്ടതായി വരും.
അപകടത്തില്‍പെട്ട ചരക്കു കപ്പലില്‍ നിന്നുള്ള എണ്ണച്ചോര്‍ച്ചയില്‍ മത്സ്യമേഖലയാകെ കടുത്ത ആശങ്കയിലാണ്. ഏതു തരം ഇന്ധനവും ഒഴുകിപ്പരക്കുന്നതു സമുദ്ര പരിസ്ഥിതിയില്‍ ആഘാതമുണ്ടാക്കും.
കപ്പലിലെ കണ്ടെയ്‌നറുകളില്‍ നിന്നുള്ള സാധനങ്ങള്‍ വെള്ളത്തില്‍ കലരുന്ന സാഹചര്യമുണ്ടായാല്‍ അപകട സാധ്യത കൂടുതലാണ്.
സമുദ്ര പരിസ്ഥിതിയിലും മത്സ്യ മേഖലയിലും എണ്ണച്ചോര്‍ച്ച മൂലമുള്ള അടിയന്തര ആഘാതവും ദീര്‍ഘകാല ആഘാതവും വലിയ പ്രതിസന്ധിയാകും.
എണ്ണപ്പാട പരക്കുന്നതു മത്സ്യം ഉള്‍പ്പെടെ അതിലോല സമുദ്രജീവികളെ പെട്ടെന്നു തന്നെ ബാധിക്കും. സമുദ്രപരിസ്ഥിതിയില്‍ ഇതുണ്ടാക്കുന്ന ദീര്‍ഘകാല ആഘാതം പഠനവിധേയമാക്കേണ്ടി വരും
അതേ സമയം വടക്കന്‍ ജില്ലകളില്‍ പ്രശ്‌നമില്ല. ഒഴുക്കിന്റെ ഗതി തെക്കോട്ട് ആയതിനാല്‍ എണ്ണ പരക്കുന്നതു തെക്കന്‍ ജില്ലകളിലേക്കാകും.
തീരങ്ങളില്‍ ഇതിന്റെ അംശം കാണപ്പെടാന്‍ 48 മണിക്കൂര്‍ എടുക്കും. എണ്ണച്ചോര്‍ച്ച പോലെയുള്ള സാഹചര്യങ്ങള്‍ നേരിടാനുള്ള വൈദഗ്ധ്യം കോസ്റ്റ് ഗാര്‍ഡിന് ഉണ്ടെന്നതാണ് ആശ്വാസം.