തലയിൽ മുറിവുമായി ആശുപത്രിയിൽ എത്തിയ കുട്ടിയുടെ മുറിവ് തുന്നിക്കെട്ടുന്നതിന് പകരം ഫെവിക്വിക്ക് പശ ഉപയോഗിച്ച് ഒട്ടിച്ചുവിട്ട സർക്കാർ ആശുപത്രിയിലെ നേഴ്സിന് സസ്പെൻഷൻ. ഏഴു വയസ്സുകാരനാണ് തുന്നലിനു പകരം മുറിവിൽ ഫെവിക്വിക്ക് ക്ക് ഒട്ടിച്ചു വിട്ടത്.
ജനുവരി 14 ന് ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലുള്ള ആടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്.
കവിളിലേറ്റ ആഴത്തിലുള്ള മുറിവുമായാണ് ഏഴ് വയസുകാരൻ ഗുരുകിഷൻ അന്നപ്പ ഹൊസമണി എന്ന കുട്ടിയെ മാതാപിതാക്കൾ ഹെൽത്ത് സെന്ററിൽ കൊണ്ടുവന്നത്. തുന്നൽ ഇടേണ്ട തരത്തിലുള്ള ആഴത്തിലുള്ള മുറിവായിരുന്നു കുട്ടിക്ക് ഉണ്ടായിരുന്നത്. എന്നാൽ ഡ്യൂട്ടിയിൽ ഉള്ള നഴ്സ് ഇതിന് പകരം മുറിവിൽ ഫെവി ക്വിക്ക് ഉപയോഗിച്ച് ഒട്ടിക്കുകയായിരുന്നു.
എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ച മാതാപിതാക്കളോട് താൻ വർഷങ്ങളായി ഇങ്ങനെ ചെയ്യുന്നതാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും നേഴ്സ് അറിയിച്ചു. മാത്രമല്ല തുന്നലിട്ടാൽ കുട്ടിയുടെ മുഖത്ത് മാറാത്ത പാട് ഉണ്ടാവുമെന്നും ഇവർ മാതാപിതാക്കളെ അറിയിച്ചു.
എന്നാൽ കുട്ടിയുടെ മുഖത്ത് പശ ഒട്ടിക്കുന്ന വീഡിയോ മാതാപിതാക്കൾ മൊബൈൽ ഫോണിൽ എടുത്തതാണ് വഴിത്തിരിവായത്. വീട്ടിലെത്തിയശേഷം ഈ വീഡിയോ അടക്കം തെളിവുകളുമായി വീട്ടുകാർ പരാതി നൽകുകയായിരുന്നു
എന്നാൽ വീഡിയോ തെളിവുകൾ അടക്കം ഉണ്ടായിരുന്നിട്ടും ജ്യോതിയെ സസ്‌പെൻഡ് ചെയ്യുന്നതിനുപകരം മറ്റൊരു ആരോഗ്യ കേന്ദ്രമായാ ഗുത്തൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റുകയാണ് അധികാരികൾ ചെയ്തത് . ഇത് കൂടുതൽ വിമർശനങ്ങൾക്ക് വഴിവെച്ചു. തുടർന്ന് സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് ഇവരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകിയതായും ആശങ്കപ്പെടേണ്ട സാഹചര്യം കുട്ടിയുടെ ആരോഗ്യനിലയിൽ ഇല്ലെന്നും ഡോക്ടർമാർ അറിയിച്ചു.