വളയം: കിണറ്റിൽ വീണ കാട്ടുപന്നിയെ യുവാക്കൾ കൊന്ന് കറിവെച്ചു കഴിച്ച സംഭവത്തിൽ കോഴിക്കോട് വളയത്ത് അഞ്ച് യുവാക്കളെ ഇന്നലെയും ഇന്നുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. രണ്ട് വീടുകളിൽ നിന്ന് ഇറച്ചിയും വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ റെയ്ഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച്ച രാവിലെയാണ് വളയത്ത് വീടിന്റെ കിണറ്റിൽ കാട്ടുപന്നി വീണത്. ഉടൻ തന്നെ നാട്ടുകാർ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ പന്നി രക്ഷപ്പെട്ടു എന്ന മറുപടിയാണ് ലഭിച്ചത്.
സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 60 കിലോയിലധികം വരുന്ന പന്നിയെ കൊന്ന് ഇറച്ചി 20 ലധികം പേർക്ക് വീതിച്ചതായി കണ്ടെത്തിയത്. എലിക്കുന്നുമ്മൽ ബിനു (43), തറോ കണ്ടിയിൽ അമൽ ( 22 ), എലിക്കുന്നുമ്മൽ റീനു (42 ), എലിക്കുന്നുമ്മൽ ജിഷ്ണു (21), എലിക്കുന്നുമ്മൽ അഷ്വിൻ (23) എന്നിവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ ഉള്ളത്.