തൊടുപുഴ: സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് തുടക്കമായി.
വാഗമൺ അഡ്വഞ്ചർ പാർക്കിൽ നടക്കപ്പെടുന്ന പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ മത്സരങ്ങൾ സാഹസിക ടൂറിസം പ്രൊമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് ഫ്ളാഗ് ഓഫ് ചെയ്തു.
ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ 11 വിദേശ രാജ്യങ്ങളിൽ നിന്ന് 49 മത്സരാർത്ഥികൾ പങ്കെടുക്കും. 15 വിദേശ താരങ്ങളും മത്സരത്തിൽ മാറ്റുരയ്ക്കും.
ശനിയാഴ്ച നടക്കുന്ന സമാപന ചടങ്ങിൽ ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പങ്കെടുക്കും. ഫെഡറേഷൻ ഓഫ് എയ്റോനോട്ടിക് ഇൻറർനാഷണൽ, എയ്റോക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്ളൈ വാഗമണാണ് പരിപാടിയുടെ പ്രാദേശിക സംഘാടകർ.
പാരാഗ്ലൈഡിംഗ് ആക്യുറസി ഓവറോൾ, പാരാഗ്ലൈഡിംഗ് ആക്യുറസി വിമൻ, പാരാഗ്ലൈഡിംഗ് ആക്യുറസി ടീം, പാരാഗ്ലൈഡിംഗ് ആക്യുറസി ഇന്ത്യൻ ഓവറോൾ, പാരാഗ്ലൈഡിംഗ് ആക്യുറസി ഇന്ത്യൻ വിമൻ, പാരാഗ്ലൈഡിംഗ് ആക്യുറസി ജൂനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം, ഒന്നരലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് സമ്മാനം ലഭിക്കുന്നത്.
വാഗമണിൽ നിന്നും നാല് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കിലാണ് പാരാഗ്ലൈഡിംഗ് മത്സരങ്ങൾ നടക്കുന്നത്.
3000 അടി ഉയരത്തിൽ പത്ത് കിലോമീറ്റർ ദൂരത്തിലുള്ള ഈ സ്ഥലം ടേക്ക ഓഫിനും ലാൻഡിംഗിനും പ്രത്യേകം അനുയോജ്യമാണ്. തണുപ്പ് നിറഞ്ഞ കാലാവസ്ഥ, തേയിലത്തോട്ടങ്ങൾ, പുല്ലുമേടുകൾ, ചോലക്കാടുകൾ എന്നിവ വാഗമണിൻറെ സാധ്യതകൾ ഉയർത്തുന്നു.
കാലാവസ്ഥ പ്രതികൂലമായാൽ മാർച്ച് 23 ഞായറാഴ്ച വരെ മത്സരങ്ങൾ നീളും. ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ. എസ് ഷൈൻ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വൺ അഡ്വഞ്ചർ പ്രതിനിധി വിനിൽ തോമസ്, പാരാഗ്ലൈഡിംഗ് കോഴ്സ് ഡയറക്ടർ വിജയ് സോണി തുടങ്ങിയവർ ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.