സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം പിൻവലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മെറ്റക്ക് കനത്തപിഴ ചുമത്തി തുർക്കിയ സർക്കാർ. സമൂഹമാധ്യമങ്ങൾ അടച്ചുപൂട്ടുമെന്ന ഭീഷണികൾക്കൊപ്പം ഓൺലൈൻ ഉള്ളടക്കം നിയന്ത്രിക്കണമെന്ന സർക്കാർ അഭ്യർഥന ശക്തമാണ്.
മാധ്യമപ്രവർത്തകരുടെയും പൗരാവകാശ പ്രവർത്തകരുടെയും അടക്കം എഴുനൂറിലേറെ ‘എക്സ്’ അക്കൗണ്ടുകൾ ഇതിനിടെ പൂട്ടിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങളെ തുടർന്ന് നിരവധി പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
എന്നാൽ, ചുമത്തിയ പിഴ എത്രയാണെന്ന് മെറ്റ വെളിപ്പെടുത്തിയിട്ടില്ല. പൊതുതാൽപര്യം പരിഗണിച്ചാണ് തുർക്കിയ സർക്കാറിന്റെ ആവശ്യം നിരാകരിച്ചതെന്ന് മെറ്റ ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാന്റെ രാഷ്ട്രീയ എതിരാളിയും ഇസ്തംബൂൾ മേയറുമായ ഇക്രം ഇമാം ഒഗ്ലുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധം തുടങ്ങിയത്. ഇതിനെത്തുടർന്ന് എക്സ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ സർക്കാർ ബ്ലോക്ക് ചെയ്തിരുന്നു. സർക്കാർ നീക്കം ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്രത്തെ അടിച്ചമർത്തുമെന്നു കമ്പനി ചൂണ്ടിക്കാട്ടി.