പെരുമ്പാവൂർ: എംസി റോഡിലെ സ്ഥിരം അപകടമേഖലയായ പുല്ലുവഴി ഡബിൾ പാലം double bridge പുനർനിർമിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായി. 1.82 കോടി രൂപയാണ് കരാർ തുക.
കോൺട്രാക്ടറായ അലക്സാണ്ടർ സേവ്യർ ആണ് കരാർ എടുത്തത്. 2019ൽ മനുഷ്യാവകാശ കമ്മിഷനിലും തുടർന്ന് കേരള ഹൈക്കോടതിയിലും പരിസ്ഥിതി സംരക്ഷണ കർമസമിതി ചെയർമാൻ വർഗീസ് പുല്ലുവഴി ഹർജി നൽകിയിരുന്നു. ഡബിൾ പാലം ഒറ്റപ്പാലമാക്കി പുതുക്കിപ്പണിയുന്നതിനാണു നിർദേശം.
2019 വരെയുള്ള 10 വർഷങ്ങളിൽ ഇവിടെയുണ്ടായ 166 വാഹനാപകടങ്ങളിൽ 27 പേർ മരിച്ചു. മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിലാണു നിലവിലുള്ള 2 പാലങ്ങളും ചേർത്ത് ഒറ്റപ്പാലമാക്കി പുനർനിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ 2019ൽ കമ്മിഷൻ ചെയർമാൻ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയത്.
മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പാക്കാനുണ്ടായ കാലതാമസമാണു പ്രശ്നപരിഹാരത്തിന് ഹൈക്കോടതിയെ സമീപിക്കാൻ കാരണം.
കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിന്റെ (കെ.എസ്.ടി.പി.) ഭാഗമായി നടന്ന എം.സി. റോഡ് വികസനത്തെ തുടർന്ന് 20 കൊല്ലം മുമ്പാണ് പുല്ലുവഴിയിലെ വലിയതോടിനു കുറുകെ നിലവിലുണ്ടായിരുന്ന പഴയ പാലത്തോടു ചേർന്ന് പുതിയൊരു പാലംകൂടി നിർമിച്ച് റോഡിന്റെ വീതി വർധിപ്പിച്ചത്. എന്നാൽ, ഇരു പാലങ്ങളും തമ്മിൽ നാല് അടിയിലേറെ വിടവും രണ്ട് അടി ഉയര വ്യത്യാസവുമുണ്ട്.
നിർമാണത്തിലെ അപാകം പരിഹരിക്കാൻ പാലങ്ങൾക്കിടയിലെ വിടവുകൾ മുതൽ ഇരു ഭാഗത്തേക്കും മീഡിയനുകൾ നിർമിച്ചെങ്കിലും പാലം കഴിഞ്ഞുള്ള വളവ് നിമിത്തം മൂവാറ്റുപുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മീഡിയനിൽ തട്ടി തകരുന്നത് പതിവാണ്.
തിരക്കുള്ള റോഡായതിനാൽ പകരം സംവിധാനം ഒരുക്കണം
പകരം സംവിധാനമൊരുക്കാതെ പാലം പൊളിക്കരുതെന്ന് ഐഎൻടിയുസി രായമംഗലം മണ്ഡലം കമ്മിറ്റിയുടെ ആവശ്യം ഉന്നയിച്ചു.
പാലം നവീകരിക്കുന്നതിനു മുൻപായി പകരം സംവിധാനമായി ഉപയോഗിക്കാവുന്ന തരത്തിൽ ഓൾഡ് മൂവാറ്റുപുഴ റോഡ് നെല്ലിമോളം ജംക്‌ഷൻ വരെയുള്ള ഭാഗം അറ്റകുറ്റപ്പണി ചെയ്ത് ടാറിങ് നടത്തണം.
കീഴില്ലം കുറിച്ചിലക്കോട് റോഡിൽ നെല്ലിമോളം മുതൽ കീഴില്ലം ഷാപ്പുംപടി വരെയുള്ള ഭാഗവും കുഴികൾ അടച്ച് ടാർ ചെയ്യണം.ശബരിമല സീസൺ തുടങ്ങുമെന്നതിനാൽ മണ്ഡലകാലം കഴിഞ്ഞതിനു ശേഷമേ തിരക്കേറിയ ഡബിൾ പാലം പൊളിക്കാവൂ.
മൂവാറ്റുപുഴ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ പാലത്തിന്റെ ഒരു വശത്ത് കൂടി കടത്തിവിടുകയോ മണ്ണൂർ നിന്ന് പോഞ്ഞേശേരി റോഡിലൂടെയോ ഷാപ്പുംപടിയിൽ നിന്ന് കെകെ റോഡിലൂടെയോ തിരിച്ചു വിടുകയോ ചെയ്യണം എന്നും മണ്ഡലം പ്രസിഡന്റ് കെ.വി.എൽദോ ആവശ്യപ്പെട്ടു.