കൊച്ചി : എറണാകുളം സിറ്റി സൈബർ പോലീസിന്റെ അതിവേഗത്തിലുള്ള ഇടപെടലാണ് തമിഴ് റോക്കേഴ്സം സംഘത്തെ പിടികൂടുന്നതിലേക്ക് നയിച്ചത്. കുറ്റവാളികളുടെ ഫോണുകൾ ട്രാക്ക് ചെയ്യാൻ പോലീസിന് സാധിച്ചു.The swift intervention of the Ernakulam City Cyber Police led to the arrest of the Tamil Rockers gang
ഇവരുടെ ലൊക്കേഷൻ കാണിച്ചത് ബെംഗളൂരുവിലായിരുന്നു. ബുധനാഴ്ച തന്നെ പോലീസ് ബെംഗളൂരുവിലേക്ക് തിരിച്ചു. രണ്ടുപേരും ബെംഗളൂരുവിലെ ഗോപാലൻ മാളിൽ ഉണ്ടെന്നാണ് ടവർ ലൊക്കേഷനിലൂടെ തിരിച്ചറിഞ്ഞത്. ഗോപാലൻ മാളിൽ വേട്ടയ്യൻ പ്രദർശനം നടക്കുന്നുണ്ടായിരുന്നു. ഇരുവരും സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ പിടികൂടി.
കഴിഞ്ഞ ജൂലൈ മാസത്തിൽ തമിഴ് റോക്കേഴ്സിന്റെ സംഘാംഗങ്ങളിലൊരാൾ അറസ്റ്റിലായിരുന്നു. തമിഴ്നാട്ടിലെ മധുരൈ സ്വദേശി ജോബ് സ്റ്റീഫൻ രാജ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ഇതും കേരളാ പോലീസിന്റെ അന്വേഷണത്തിലായിരുന്നു സംഭവിച്ചത്. ധനുഷിന്റെ രായൻ എന്ന സിനിമ തിയറ്ററിൽ നിന്ന് ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്യുന്നതിനിടയിലായിരുന്നു പിടിയിലാകൽ.
ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയാണ് ജോബ് സ്റ്റീഫൻ രാജിന്റെ സംഘം പകർത്തി വ്യാജൻ ഇറക്കിയത്. ഇയാളിത് തിരുവനന്തപുരത്തെ ഏരീസ്‌പ്ലക്സ് തിയറ്ററില്‍ വെച്ചാണ് പകർത്തിയതെന്ന് പോലീസ് കണ്ടെത്തി.
ഇതിനായി എൻഡ്-ടു-എൻഡ് ഡിജിറ്റൽ സിനിമാ സേവന ദാതാക്കളായ ക്യൂബ് ഡിജിറ്റിന്റെ സഹായമാണ് തേടിയത്. ഒരു മാസം പിന്നിട്ടു വിവരങ്ങൾ ലഭിക്കാൻ. ഇങ്ങനെ തിയേറ്റർ കണ്ടെത്തിയപ്പോൾ മറ്റൊരു പ്രശ്നം ഉയർന്നു വന്നു.
തിയറ്ററിലെ സിസിടിവി ഫൂട്ടേജ് കിട്ടാനില്ലായിരുന്നു. ഇതോടെ പോലീസ് സിനിമ പകർത്തിയ ആൾ ഇരുന്ന സീറ്റ് കണ്ടെത്താൻ ശ്രമിച്ചു. പകർത്തിയ ദൃശ്യങ്ങളുടെ ആംഗിൾ നോക്കി സീറ്റ് പൊസിഷൻ ഏതാണ്ട് മനസ്സിലാക്കി. ആഭാഗത്ത് ഇരുന്നവരിലൊരാൾ സീറ്റ് ബുക്ക് ചെയ്യാൻ തമിഴ്നാട്ടിൽ നിന്നുള്ള ഫോൺ നമ്പരാണ് ഉപയോഗിച്ചിരുന്നത്.
ഈ നമ്പർ പക്ഷെ തിരുവനന്തപുരത്തേക്ക് വന്നിരുന്നില്ല. പകരം ആളെ വെച്ച് പകര്‍ത്തുകയായിരുന്നു. 5000 രൂപയാണ് ഒരു സിനിമ പകർത്തി നൽകിയാൽ ഇയാൾക്ക് ലഭിക്കുക.
സിനിമാ പൈറസി കേസുകളിലെ ഇടപെടലുകളും അറസ്റ്റുകളുമെല്ലാം പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയുക കേരളാ പോലീസ് മാത്രമാണ് നടപടികളെടുക്കുന്നത് എന്നതാണ്.
2016ൽ തന്നെ കേരളാ പോലീസ് പൈറസി കേസുകളിലെ ആദ്യത്തെ അറസ്റ്റുകളിലൊന്ന് നടത്തിയിരുന്നു. അന്ന് അഖിൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടർന്ന് 2018ൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇതിൽ മൂന്നു പേർ തമിഴ് റോക്കേഴ്സിലെയും രണ്ടുപേർ ഡിവിഡി റോക്കേഴ്സിലെയും അംഗങ്ങളായിരുന്നു. മാസങ്ങളോളം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ് നടന്നത്.
അഖിലിന്റെ ഇമെയിൽ സന്ദേശങ്ങൾ പോലീസ് പരിശോധിച്ചതിൽ നിന്നായിരുന്നു മറ്റ് അംഗങ്ങളുടെ വിവരം ലഭിച്ചത്. ഹരിയാനയിലെ ഒരു പരസ്യ ഏജൻസിയുടെ മെയിലിൽ ചില വിവരങ്ങളുണ്ടായിരുന്നു.
അഖിലിന്റെ വെബ്സൈറ്റിൽ പരസ്യ പ്രസിദ്ധീകരിക്കാൻ തങ്ങൾക്ക് താൽപ്പര്യമുണ്ട് എന്നായിരുന്നു മെയിൽ. ഇതിൽ തമിഴ് റോക്കേഴ്സിന് തങ്ങൾ പരസ്യങ്ങൾ നൽകാറുണ്ടെന്ന് പരസ്യ ഏജൻസി പറഞ്ഞിരുന്നു. ഈ ഏജൻസിയുമായി ബന്ധപ്പെട്ടാണ് പോലീസ് തമിഴ് റോക്കേഴ്സിനെ പിന്തുടർന്നത്.
2018ൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ തമിഴ് റോക്കേഴ്സിന്റെ പ്രധാന അഡ്മിനായ കാർത്തിയും ഉൾപ്പെട്ടിരുന്നു. പ്രഭു, സുരേഷ് എന്നീ മറ്റ് രണ്ട് തമിഴ് റോക്കേഴ്സ് മെമ്പർമാർ കൂടി പിടിയിലായി. പിടിയിലാകുന്ന സമയത്ത് കാർത്തി തൊട്ടുമുമ്പത്തെ കുറച്ച് മാസങ്ങൾ കൊണ്ടു തന്നെ കോടികൾ സമ്പാദിച്ചിരുന്നതായി കണ്ടെത്തി.
ജഗൻ, ജോൺസൻ എന്നീ രണ്ടുപേരാണ് പിടിയിലായ ഡിവിഡി റോക്കേഴ്സ് അംഗങ്ങൾ. രണ്ടുപേരും സഹോദരങ്ങളാണ്. ദിലീപിന്റെ രാമലീല എന്ന സിനിമ ഇറങ്ങിയതിനു തൊട്ടുപിന്നാലെ അതിന്റെ പൈറേറ്റഡ് പതിപ്പുകൾ ഇറക്കിയത് ഇവരായിരുന്നു.
പുലിമുരുകൾ, ആദി തുടങ്ങിയ സിനിമകൾക്കും ഇതേ സമയത്ത് വ്യാജൻ ഇറങ്ങിയിരുന്നു. രേഖാമൂലമുള്ള പരാതി പോലുമില്ലാതെയായിരുന്നു കേരളാ പോലീസിന്റെ ഇടപെടൽ.
കാർത്തിയടക്കം അറസ്റ്റ് ചെയ്യപ്പെട്ട മിക്കവരും എൻജിനീയറിങ് ബിരുദധാരികളായിരുന്നു. പൈറസി ബിസിനസ്സിൽ നിന്നുള്ള പണം ഉപയോഗിച്ച് മിക്കവരും സ്ഥലങ്ങളും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടിയിരുന്നു.
2011ലാണ് തമിഴ് റോക്കേഴ്സ് എന്ന സംഘം തുടങ്ങുന്നത്. എൻജിനീയറിങ് ബിരുദധാരികളായ കുറെ സുഹൃത്തുക്കൾ ചേർന്നായിരുന്നു ഈ സംഘം രൂപീകരിച്ചത്. ഫ്രാൻസിലാണ് ഈ സംഘം ഇപ്പോൾ ഉള്ളതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ഇവരുടെ വെബ്സൈറ്റുകൾ ഹോസ്റ്റ് ചെയ്യുന്നത് റഷ്യയിലും റൊമാനിയയിലുമെല്ലാമാണ്. സംഘത്തെ തിരിച്ചറിയാനോ പിന്തുടരാനോ യാതൊരു വഴികളും ലഭ്യമല്ല നിലവിൽ. വ്യത്യസ്തനായ ഡൊമൈനുകൾ സൃഷ്ടിച്ചാണ് ഇവർ പോലീസിന്റെ ഇടപെടലുകളെ പ്രതിരോധിക്കുന്നത്.
തമിഴ് റോക്കേഴ്സിന്റെ പുതിയ വെബ്സൈറ്റിന്റെ ഡൊമൈൻ നാമം ഏതാണെന്ന അന്വേഷണം സോഷ്യൽ മീഡിയയിൽ വളരെ സാധാരണമാണ്. ഇത്തരത്തിൽ വിവരങ്ങൾ അതിവേഗം ആവശ്യക്കാരിലേക്ക് എത്തും. ഒരു ഡൊമൈൻ നഷ്ടമായാലും അവർക്കത് വലിയ നഷ്ടമാകുന്നേയില്ല.
തിയറ്ററിലെ റിക്ലൈനർ സീറ്റുകളിൽ കിടന്നാണ് സംഘാംഗങ്ങൾ സിനിമ ചിത്രീകരണിക്കുകയെന്നാണ് വിവരം. കിടക്കാവുന്ന സീറ്റുകളുളള തിയേറ്ററുകളാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുക. ഇതിൽ കിടന്നുകൊണ്ട് ചിത്രീകരിക്കും. ക്യാമറ പുതപ്പിനുളളിൽ ഒളിപ്പിക്കും.
സിനിമ ഷൂട്ട് ചെയ്യുന്നത് കാണാതിരിക്കാനും ചുറ്റുമുളളവർക്ക് സംശയം തോന്നാതിരിക്കാനും മുന്നൊരുക്കങ്ങളും സംഘം നടത്തും. സംഘത്തിൽപ്പെട്ടവർ തന്നെയാകും സിനിമ ചിത്രീകരിക്കുന്ന സീറ്റിന്റെ അടുത്തടുത്ത സീറ്റുകളിലുണ്ടാകുക.
അഞ്ചുപേർ വരെ അടുത്തടുത്ത സീറ്റുകളിൽ ടിക്കറ്റ് എടുക്കും. തിയേറ്ററിന്‍റെ മധ്യഭാഗത്തെ സീറ്റുകളാണ് ചിത്രീകരണത്തിനായി മുൻകൂട്ടി ബുക്ക് ചെയ്യുക. റിലീസ് സിനിമകൾ ആദ്യം ദിവസം തന്നെ ഷൂട്ട് ചെയ്യുകയാണ് രീതി.
കൊച്ചിയിൽ പിടിയിലായ തമിഴ് റോക്കേഴ്സിന്റെ രണ്ടുപേർ 33 സിനിമകളാണ് ഇതുവരെ ചിത്രീകരിച്ചത്. മലയാളം, തമിഴ്, കന്നട സിനിമകൾ ഇക്കൂട്ടത്തിലുണ്ട്. തമിഴ്നാട്ടിലെയും ബംഗലൂരു പട്ടണത്തിലേയും തിയേറ്ററുകളാണ് തെരഞ്ഞെടുത്തത്. തിയേറ്റർ ഉടമകൾക്ക് ഇടപാടിൽ പങ്കുളളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല.
ടൊവിനോ തോമസ് നായകനായ എ ആർ എം തിയേറ്ററുകളിലെത്തിയ അന്ന് തന്നെ സിനിമയുടെ വ്യാജ പതിപ്പുമിറങ്ങിയിരുന്നു. എആർഎം നിർമ്മാതാക്കളുടെ പരാതിയിൽ ദ്രുതഗതിയിൽ അന്വേഷിച്ച കൊച്ചി സൈബർ പൊലീസ് ബാംഗ്ലൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
തമിഴ്നാട് സത്യമംഗലം സ്വദേശികളായ കുമരേശും, പ്രവീണ്‍ കുമാറും വ്യാജ പതിപ്പിറക്കാൻ തമിഴ് സിനിമയായ വേട്ടയ്യൻ ഷൂട്ട് ചെയ്ത് മടങ്ങവെയാണ് പൊലീസിന്റെ വലയിൽ വീണത്.
കോയമ്പത്തൂർ എസ് ആർ ക്കെ തിയേറ്ററിൽ വച്ചാണ് ഇവർ എ ആർ എം സിനിമ റെക്കോർഡ് ചെയ്തത്. ടെലഗ്രാമിൽ അപ്ലോഡ് ചെയ്ത് സിനിമ പ്രചരിപ്പിച്ചു. മുൻപും തെന്നിന്ത്യൻ സിനിമകളുടെ വ്യാജ പതിപ്പ് നിർമ്മിച്ച് പണം സമ്പാദിച്ച സംഘത്തിന്റെ ഭാഗമാണ് പിടിയിലായവർ.