സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്. അതിവിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് നാളെ ഒരുക്കിയിരിക്കുന്നത്. കേരള പൊലീസും കേന്ദ്ര സേനയുമാണ് വോട്ടെടുപ്പിന് കർശന സുരക്ഷ ഒരുക്കുന്നത്. സംസ്ഥാനത്ത് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്തൊട്ടാകെ ഏർപ്പെടുത്തിയിട്ടുള്ളത്. 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴിൽ പോലീസ് ജില്ലകളെ 144 ഇലക്ഷൻ സബ്ബ് ഡിവിഷൻ മേഖലകളാക്കിയിട്ടുണ്ട്. ഓരോന്നിന്റയും ചുമതല ഡി.വൈ.എസ്.പി അല്ലെങ്കിൽ എസ്.പിമാർക്കാണ്.
ഓരോ പൊലീസ് സ്റ്റേഷനുകീഴിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോൾ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 25231 ബൂത്തുകളാണ് ഇക്കുറിയുള്ളത്. 13272 സ്ഥലങ്ങളിലായി ഇവ ഒരുക്കിയിരിക്കുന്നു. 183 ഡിവൈഎസ്പിമാർ, 100 ഇൻസ്പെക്ടർമാർ, 4540 എസ് ഐ, എഎസ്ഐമാർ, 23932 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, 2874 ഹോം ഗാർഡുകൾ, 4383 ആംഡ് പൊലീസ് ബറ്റാലിയൻ അംഗങ്ങൾ, 24327 എസ്പിഒമാർ എന്നിവരാണ് സംസ്ഥാനത്ത് സുരക്ഷയൊരുക്കുന്നത്. പ്രശ്ന ബാധിതമാണെന്ന് കണ്ടത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ കേന്ദ്രസേനയുൾപ്പെടെ അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സിഎപിഎഫിൽ നിന്നുള്ള 4464 പേരെയും തമിഴ്‌നാട്ടിൽ നിന്നും 1500 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ 62 കമ്പനി സിഎപിഎഫും (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്) സുരക്ഷയൊരുക്കുന്നുണ്ട്. എഡിജിപി എം ആർ അജിത്ത് കുമാറാണ് പൊലീസ് വിന്യാസത്തിന്റെ നോഡൽ ഓഫീസർ.