കാഞ്ഞങ്ങാട്: സീറ്റ് ബുക്കിങ്ങിൽ തട്ടിപ്പ് കാണിച്ച് തിയേറ്റർ കാലിയാക്കി എന്ന പരാതിയിൽ തിയേറ്റർ ഉടമയ്ക്കെതിരെ കേസ്. കാഞ്ഞങ്ങാട് ദീപ്തി തിയേറ്റർ ഉടമ രാജ്കുമാർ നൽകിയ പരാതിയിൽ പ്രദേശത്ത് തന്നെയുളള വി ജി എം തിയേറ്റർ ഉടമ പി കെ ഹരീഷിനെതിരെ പൊലീസ് കേസ് എടുത്തു.
സിനിമാ പ്രദർശനത്തിന് മുൻപായി തിയേറ്റർ കാലിയായതിലൂടെ അര ലക്ഷം രൂപയോളം നഷ്ട്ടം വന്നതായി പരാതിയിൽ പറയുന്നു. ‘രേഖാചിത്രം’ എന്ന സിനിമയുടെ രണ്ട് ഷോ മുടങ്ങിയതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സിനിമയ്ക്കായി സീറ്റ് ബുക്ക് ചെയ്യുമ്പോൾ ആദ്യത്തെ ഒമ്പത് മിനിട്ടിനുള്ളിനാണ് പണം അടയ്‌ക്കേണ്ടത്.
ഇതനുസരിച്ച് ബുക്കിംഗ് നടത്തിയ ശേഷം ഒൻപതാം മിനിറ്റിന് തൊട്ട് മുൻപ് ബുക്ക് ചെയ്തത് റദ്ദാക്കും. ഉടൻ തന്നെ വീണ്ടും ബുക്ക് ചെയ്യുകയും ചെയ്യും. ഇത്തരത്തിൽ ഒരോ ഒൻപത് മിനിറ്റിലും സീറ്റുകൾ ബുക്ക് ചെയ്ത് കൊണ്ടേയിരുന്നു.
അതുകൊണ്ടു തന്നെ ഓൺലൈനായി ബുക്ക് ചെയ്യുന്നവർ ബുക്ക് മൈ ഷോ ആപ്ലിക്കേഷൻ തുറന്നു നോക്കുമ്പോൾ എല്ലാ സീറ്റുകളും ബുക്ക് ചെയ്തതായാണ് കാണാനാണ് സാധിച്ചത്. തിയേറ്ററിലെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് വിതരണം ചെയ്യാൻ നോക്കുമ്പോൾ, ഒരു സീറ്റ് പോലും ബാക്കിയില്ലാതെ എല്ലാം ബുക്ക് ചെയ്തായും കാണിച്ചു. പക്ഷെ പടം തുടങ്ങാൻ നേരത്ത് ഒരാൾ പോലും എത്തിയില്ല.
സംശയം തോന്നി ബുക്ക് മൈ ഷോ ആപ്പിൽ കയറി നോക്കിയപ്പോൾ മുഴുവൻ ടിക്കറ്റുകളും റദ്ദാക്കിയതായി കാണുകയും ചെയ്തു. ദീപ്തി തിയേറ്ററിലെ മോണിങ് ഷോയും മാറ്റിനിയുമാണ് ഇത്തരത്തിൽ മുടങ്ങിയത്. സാങ്കേതിക താരറാകാം ഇങ്ങനെ സംഭവിക്കാൻ കാരണമെന്നാണ് ആദ്യം കരുതിയത്.
പിന്നീട് സംശയം തോന്നിയ രാജ്കുമാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആരാണ് ടിക്കറ്റ് ബുക്ക് ചെയ്യുകയും റദ്ദാക്കുകയും ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. വിജിഎം തിയേറ്ററിൽ രേഖാചിത്രം നന്നായി ഓടുന്നതിനിടെയാണ് ദീപ്തിയിലും രേഖാചിത്രം എത്തുന്നത്. ഇതിലുളള അനിഷ്ടമാകാം തട്ടിപ്പിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.