തിരുവനന്തപുരം: പുതിയ ലൈസൻസ് എടുക്കുന്നവർക്കുള്ള എട്ടിന്റെ പണി മെയ് മുതൽ! ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ പുതിയ പരിഷ്‌കാരങ്ങൾ മൂന്നുമാസത്തിനുള്ളിൽ നടപ്പിലാക്കാനാണ് തീരുമാനമെന്ന് വകുപ്പ് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് 86 ഡ്രൈവിങ് പരിശോധനാ കേന്ദ്രങ്ങളുണ്ട്. ഇതിൽ 76 എണ്ണവും പൊതു സ്ഥലമാണ്. ബാക്കി 10 എണ്ണം മോട്ടോർ വാഹന വകുപ്പിന്റേതാണ്. പൊതു സ്ഥലങ്ങളിൽ താൽക്കാലിക സംവിധാനങ്ങൾ ഒരുക്കാനുള്ള മാർഗങ്ങൾ ആരായുകയാണ് മോട്ടോർ വാഹന വകുപ്പ്. 76 ഇടങ്ങളിൽ പുതിയ സ്ഥലം കണ്ടെത്താൻ പ്രയാസമാണെന്നാണ് വിലയിരുത്തൽ. ഇതേതുടർന്നാണ് മറ്റ് മാർഗങ്ങൾ ആരായുന്നത്.
പരിശോധനാകേന്ദ്രങ്ങൾ ഒരുക്കേണ്ടത് ഡ്രൈവിങ് സ്‌കൂൾ ഉടമകളാണോ സർക്കാരാണോ എന്ന കാര്യത്തിൽ അനിശ്ചിതത്ത്വമുണ്ട്. പരിഷ്‌കാരം സംബന്ധിച്ചു നിർദേശമറിയിക്കാൻ ചുമതലപ്പെടുത്തിയ പത്തംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
നേരത്തേ ‘എച്ച്’ എടുത്ത് കാർ ഓടിച്ച് കാണിച്ചാൽ ലൈസൻസ് ലഭിക്കുമായിരുന്നു. ഇനി അതുപോരാ കയറ്റവും ഇറക്കവും റിവേഴ്‌സ് പാർക്കിങ്ങുമൊക്കെയുള്ള പുതിയ മാതൃകയാണ് ഒരുക്കിയിരിക്കുന്നത്. സമാന്തര പാർക്കിങ്, ആംഗുലാർ പാർക്കിങ് തുടങ്ങിയവയുമുണ്ട്. ടേണിങ് റേഡിയസ് കുറഞ്ഞ വണ്ടിയും പരിശോധിച്ചാണു പുതിയരീതി രൂപപ്പെടുത്തിയിരിക്കുന്നത്.
ഇതിനുവേണ്ട സംവിധാനങ്ങളെല്ലാം ടെസ്റ്റ് നടക്കുന്ന മൈതാനത്ത് ഒരുക്കണമെന്നാണ് നിർദേശം.പുതിയ പരിഷ്കാരങ്ങൾ വിശദീകരിക്കാനായി ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ യോഗം ചേർന്നിരുന്നു.
നിലവിലെ പരിശോധനാരീതിയനുസരിച്ച് ഏതു മൈതാനത്തും ‘എച്ച്’ എടുപ്പിക്കാം. എന്നാൽ, പരിഷ്‌കരിച്ച രീതിയിൽ കുറച്ചുകൂടി സൗകര്യങ്ങൾ വേണം. ഇതൊരുക്കാൻ മൂന്നുമുതൽ അഞ്ചുവരെ ലക്ഷംരൂപ ചെലവാകുമെന്നു ഡ്രൈവിങ് സ്‌കൂൾ ഉടമകൾ പറയുന്നു. പരിശോധനാകേന്ദ്രങ്ങൾ ഒരുക്കണമെന്നു സ്‌കൂളുകാരോട് നിർദേശിച്ചിരുന്നു. ചിലർ സമ്മതിച്ചെങ്കിലും ചെലവോർത്ത് അവരിപ്പോൾ ആശങ്കയിലാണ്.