ന്യൂഡൽഹി: ഒഡീഷയിൽ ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനേയും രണ്ട് മക്കളേയും ചുട്ടുകൊലപ്പെടുത്തിയ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയായ ചെഞ്ചു ഹാൻസ്ദ മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായതായി റിപ്പോർട്ട്.
ഒഡീഷയിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ ദയാശങ്കർ മിശ്രയ്ക്ക് നൽകിയ ഇന്റർവ്യൂവിലാണ് ചെഞ്ചു ഹാൻസ്ദ ഇക്കാര്യം വെളിപ്പെടുത്തിയത്. ആരുടെ എങ്കിലും പ്രേരണയിലോ സ്വാധീനത്തിലോ അല്ല താൻ ക്രിസ്തുമതം സ്വീകരിച്ചതെന്നും അഭിമുഖത്തിൽ വ്യക്തമാക്കി.
മറിച്ച് തന്റെ മനസാക്ഷിയുടെ തീരുമാനപ്രകാരമാണ് ക്രിസ്ത്യാനിയായതെന്ന ചെഞ്ചു പറഞ്ഞു. കുറ്റബോധത്താൽ നീറിക്കഴിഞ്ഞിരുന്ന താനിന്ന് മന:സമാധാനവും സന്തോഷവും അനുഭവിക്കുന്നുണ്ടെന്നും അയാൾ പറഞ്ഞു.
1999 ജനുവരി 22ന് അർദ്ധരാത്രിയിൽ വാഹനത്തിൽ കിടന്നുറങ്ങിയ 58കാരനായ ഗ്രഹാം സ്റ്റെയിൻസിനേയും മക്കളായ 10 വയസുള്ള
ഫിലിപ്പിനേയും ആറ് വയസുകാരനായ തിമോത്തിയേയും കിയോഞ്ച്ഹാർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിൽ വെച്ചാണ് ബജ്രംഗ്ദൾ പ്രവർത്തകർ കൊലപ്പെടുത്തിയത്.
ദാരസിംഗ് എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ നേതൃത്വത്തിൽ നടന്ന ഹീനകൃത്യം ഇന്ത്യയെ നടുക്കി. ദാരാ സിംഗിനൊപ്പം ക്രൂരകുറ്റകൃത്യത്തിൽ പങ്കെടുത്ത പ്രതികളിലൊരാളായിരുന്നു അന്ന് പതിനാലുകാരനായ ചെഞ്ചു ഹാൻസ്ദ.
ഒമ്പത് വർഷം ദുർഗുണ പരിഹാര പാoശാലയിൽ തടവ് ശിക്ഷ അനുഭവിച്ചിരുന്നു. ഗോത്രവർഗ വിഭാഗത്തിൽ പെട്ട ഇയാൾ ഗോ സംരക്ഷക സേനാ തലവനും ഗുണ്ട നേതാവുമായിരുന്ന ദാരാ സിംഗിന്റെ അടുത്ത അനുയായി ആയിരുന്നു ഇയാൾ.
‘അറിവില്ലാത്ത കാലത്ത് സംഭവിച്ചു പോയതാണ്. നിർദോഷിയായ ആ വിദേശിയയേയും മക്കളേയും കൊന്നതിന്റെ പശ്ചാത്താപം മൂലം ഇക്കാലമത്രയും ഞാൻ വെന്തുരുകുകയായിരുന്നു. എന്റെ ഏറ്റവും അടുത്ത ബന്ധുക്കളെല്ലാം നഷ്ടപ്പെട്ടു.
ഇയാളുടെ ആദ്യ ഭാര്യ ഏതാനും വർഷം മുമ്പ് മരിച്ചിരുന്നു. ഇതിനിടെ രണ്ട് സഹോദരിമാരും അടുത്ത ബന്ധുക്കളിൽ ചിലരും പെട്ടെന്ന് ലോകത്തോട് വിട പറഞ്ഞു പോയി.
ഈ മരണങ്ങൾ തന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. എന്നാൽ ഞാൻ മനസുഖം തേടി പോയ സ്ഥലങ്ങൾ നിരവധിയാണ്.
എനിക്ക് എവിടെ നിന്നും സമാധാനം കിട്ടിയില്ല. ഒടുക്കം ഞാൻ ക്രിസ്തുവിൽ രക്ഷതേടി അഭയം പ്രാപിക്കുകയായിരുന്നു. എന്നാൽ ആരും എന്നെ നിർബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല.
ബജ്രംഗ്ദൾ പ്രവർത്തകർ ഇത്തരത്തിൽ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അറിയില്ല. മനുഷ്യനെ ദ്രോഹിക്കുന്ന പണികളാണ് ചെയ്യുന്നത്. എന്റെ അന്തരാത്മാവിന്റെ പ്രേരണയാലാണ് ക്രിസ്തുവിന്റെ മാർഗത്തിലേക്ക് വന്നത്’ ഹാൻസ്ദ അഭിമുഖത്തിൽ വ്യക്തമാക്കി.
ഏതെങ്കിലും വൈദികന്റേയോ പാസ്റ്ററുടേയോ ഉപദേശത്താലോ വാക്കുകളിലോ ആകൃഷ്ടനായിട്ടല്ല ചെഞ്ചു ഹാൻസ്ദ ക്രിസ്ത്യാനിയായി മാറിയതെന്ന് ഒഡീഷയിലെ വികാരിയായ ഫാദർ അജയകുമാർ സിംഗ് കാത്തലിക് കണക്ട്എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചെങ്കുവിന്റെ ഗ്രാമത്തിൽ ഇത്തരത്തിൽ നിരവധി പേർ ക്രൈസ്തവ സഭകളിൽ ചേർന്നിട്ടുണ്ട്. വലിയ തോതിൽ ഒഡീഷയിലെ ദലിത്- ഗോത്രവർഗ വിഭാഗങ്ങളിൽപ്പെട്ട ക്രിസ്ത്യാനികൾ കൊടും പീഡനം അനുഭവിക്കുന്നുണ്ട്.
ബിജെപി അധികാരത്തിൽ വന്നശേഷം ക്രൈസ്തവ വേട്ടയാടൽ ഒരു പാട് വർദ്ധിച്ചിട്ടുണ്ടെന്ന് ഫാ. അജയകുമാർ അറിയിച്ചു.
ഈയടുത്ത കാലത്ത് കോൺഗ്രസ് മന്ത്രിയായിരുന്ന നാഗാർജുന പ്രധാൻ ക്രിസ്തുമതത്തിലേക്ക് ചേർന്നതും ഒഡീഷയിൽ വലിയ ചർച്ചാ വിഷയമാണ്.
ENGLISH SUMMARY:
Chenchu Hansda, the juvenile accused in the brutal killing of Australian missionary Graham Staines and his two sons in Odisha, has reportedly undergone a transformation and converted to Christianity.