കൊച്ചി : കാലാവധി കഴിഞ്ഞ ലൈസൻസ് ഒരു വർഷത്തിനുശേഷം പുതുക്കുന്നതിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് ആവശ്യപ്പെടാൻ മോട്ടോർ വാഹന ആക്ടിൽ വ്യവസ്ഥയുണ്ടെന്ന്ഹൈക്കോടതി. ടെസ്റ്റിന് വിധേയമായി പാസ്സാകേണ്ടതാണെന്നും ജസ്റ്റിസ് എൻ നഗരേഷ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ 2009 ഒക്ടോബർ 15 ലെ സർക്കുലർ നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി സെബാസ്റ്റ്യൻ ജേക്കബ് നൽകിയ ഹർജി കോടതി തള്ളി.
ഹർജിക്കാരന്റെ ലൈസൻസിന് 2020 ഒക്ടോബർ 30 വരെ കാലാവധിയുണ്ടായിരുന്നു. കോവിഡ് മൂലം ലൈസൻസ് പുതുക്കാനായില്ല. ഹർജിക്കാരൻ 2022 ജൂലൈ 17ന് അപേക്ഷ നൽകി. തുടർന്ന് ജോയിന്റ് ആർടിഒ ലൈസൻസ് പുതുക്കി നൽകി. 2032 ജൂലൈ 14വരെയായിരുന്നു കാലാവധി. പിന്നീട് സ്മാർട് കാർഡ് ആക്കാനായി അപേക്ഷ നൽകിയപ്പോൾ ലൈസൻസ് പുതുക്കിയത് നിയമവിരുദ്ധമാണെന്ന് കാണിച്ച് കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചു. ലൈസൻസ് പുതുക്കാനായി ഡ്രൈവിങ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന കാരണത്താലാണ് നോട്ടിസ് ലഭിച്ചതെന്ന് മനസ്സിലായതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
എന്നാൽ കാലാവധി കഴിഞ്ഞ് അഞ്ചു വർഷത്തിനുള്ളിൽ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയാൽ ടെസ്റ്റുകൾക്ക് വിധേയമാകേണ്ടതില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ 1988 ലെ മോട്ടർ വാഹന നിയമത്തിൽ 2019 ൽ സമഗ്രമായ ഭേദഗതിയുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതു സംബന്ധിച്ച 9 (3) വകുപ്പിൽ മാറ്റമുണ്ടായിട്ടില്ലെങ്കിലും പുതുക്കുന്നതു സംബന്ധിച്ച 15-ാം വകുപ്പിന് ഭേദഗതിയുണ്ടായി. കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് അപേക്ഷ നൽകുന്നതെങ്കിൽ ടെസ്റ്റ് പാസാകണമെന്നാണ് വ്യവസ്ഥ. ഹർജിക്കാരൻ അപേക്ഷ നൽകിയിരിക്കുന്നത് ലൈസൻസ് പുതുക്കാനാണ്. അതിനു ബന്ധപ്പെട്ട വ്യവസ്ഥ ബാധകമാണ്. സർക്കുലർ നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി.