ശിക്ഷാനടപടികളുടെ ഭാഗമായി കുന്തവുമായി കാവൽനിന്ന അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിന് നേരെ സുവർണ ക്ഷേത്രത്തിൽ വച്ച് വധശ്രമം. അമൃത്സറിലെ സുവർണക്ഷേത്രത്തിലെ പ്രധാന കവാടത്തിന് മുന്നിൽ വച്ചാണ് ആക്രമണമുണ്ടായതെന്നും പരുക്കേൽക്കാതെ രക്ഷപ്പെട്ടെന്നുമാണ് റിപ്പോർട്ട്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.
സിഖ് സമുദായത്തിൻ്റെ മതകോടതിയായ അകാൽ തഖ്തിൻ്റെ ശിക്ഷ നടപടികൾ പുരോഗമിക്കവെയാണ് ആക്രമണമുണ്ടായത്. വെടിവച്ച നാരായൺ സിംഗ് എന്നയാളെ പിടികൂടി ഇയാൾക്ക് ഖാലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.
അമൃത്‌സറിലെ സുവർണ ക്ഷേത്രം ഉൾപ്പെടെയുള്ള വിവിധ ഗുരുദ്വാരകളിലെ അടുക്കളകളും കുളിമുറികളും വൃത്തിയാക്കാനുള്ള ശിക്ഷ സിഖുകാരുടെ പരമോന്നത കോടതിയായ അകാൽ തഖ്ത് ബാദലിന് വിധിച്ചിരുന്നു. ഡിസംബർ മൂന്നിന് മുമ്പ് മതകോടതി വിധി അനുസരിക്കാനായിരുന്നു ഉത്തരവ്. സിഖ് വിശ്വാസത്തിൽ ‘തൻഖാ’ എന്ന് വിളിക്കപ്പെടുന്ന മതപരമായ ശിക്ഷയാണ് ബാദലിനും മറ്റു നേതാക്കൾക്കും നൽകിയിരുന്നത്.
രണ്ടുദിവസം കാവൽ നിൽക്കണം, കഴുത്തിൽ പ്ലക്കാർഡ് ധരിക്കണം, കൈയിൽ കുന്തം കരുതണം തുടങ്ങിയവയും ശിക്ഷാ നടപടികളിൽ ഉൾപ്പെട്ടിരുന്നു. ഇതിൻ്റെ ഭാഗമായി സുവർണക്ഷേത്രത്തിന് കാവൽ നിൽക്കുമ്പോഴാണ് സുഖ്ബീർ ബാദലിന് നേരെ നാരായൺ സിംഗ് വെടിവെച്ചത്. 2007 മുതൽ 2017 വരെ പഞ്ചാബിലെ അകാലിദൾ സർക്കാർ സിഖ് സമുദായത്തോട് ചെയ്തിട്ടുള തെറ്റുകൾക്കുള്ള ശിക്ഷയാണ് മതകോടതി നൽകിയിരുന്നത്.