ന്യൂഡൽഹി: രാജ്യം 78 -ാം സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയിൽ. ചെങ്കോട്ടയിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തും. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും.The country is in a frenzy of celebrating 78th Independence Day
കർഷകർ , സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേർ ഇത്തവണ ചടങ്ങുകൾക്ക് വിശിഷ്ടാതിഥികളായി എത്തും.
വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാർ കലാപരിപാടികൾ അവതരിപ്പിക്കും. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളിൽ പങ്കുചേരും.
കര നാവിക വ്യോമസേനകൾ, ദില്ലി പൊലീസ്, എൻ സി സി, എൻ എസ് എസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം.
സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യത്തെമ്പാടും കർശന ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് വന്ഡ സുരക്ഷാ സംവിധാനമാണ് വിന്യസിച്ചിട്ടുള്ളത്.
പഞ്ചാബിലും ജമ്മുവിലും ഐഎസ്ഐ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങൾ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
ഭീകരാക്രമണ സാധ്യത മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.