കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.
മലപ്പുറം സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ തൃശ്ശൂർ സ്വദേശി അബ്ദുൽ സനൂഫ് കേരളം വിട്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
ഇതോടെ അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, ഇയാൾക്ക് പാസ്പോർട്ട് ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തൃശൂർ തിരുവില്ലാമല സ്വദേശിയാണ് അബ്ദുൾ സനൂഫ്. ഇയാൾ ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
റെൻ്റിന് എടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്ജിൽ എത്തിയതും പിന്നീട് മുങ്ങിയതും. കാറുടമയായ സുഹൃത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തി.
കോഴിക്കോട് നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതി അബ്ദുൽ സനൂഫിനെതിരെ ഇന്നലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്.