അച്ഛൻ്റെ കൃഷിയിടത്തിൽ സഹായിക്കാനിറങ്ങി പൊന്നു വിളയിച്ച ഒരു കുടിക്കർഷകനാണ് ഇടുക്കി കോട്ടമലയിൽ താരം. മിലൻ്റെ തോട്ടത്തിൽ എത്തുന്നവരുടെ ശ്രദ്ധയിൽ ആദ്യം പെടുന്നത് അവനേക്കാൾ വലിയ പടവലങ്ങയാണ് . കഴിഞ്ഞ വർഷമാണ് വീടിൻ്റെ തൊടിയിൽ മിലൻ കൃഷിചെയ്തു തുടങ്ങിയത്. The child farmer in Idukki special story
കൂലിപ്പണിക്കാരനായ അച്ചൻ തുടങ്ങി വച്ച പച്ചക്കറി കൃഷി മിലൻ ഏറ്റെടുക്കുകയായിരുന്നു. ബീൻസ്, വള്ളിപ്പയർ, ചീര, തക്കാളി എന്നിവയായിരുന്നു പ്രധാനമായി കൃഷി ചെയ്തത്. കൂടുതൽ പച്ചക്കറി വിത്തുകൾ വേണമെന്ന് മിലൻ ആവശ്യപ്പെട്ടതിനാലാണ് അച്ഛൻ പടവലത്തിൻ്റെ വിത്തു വാങ്ങി നൽകിയത്. പടവലം വിളവെത്തിയപ്പോൾ മിലനും അത്ഭുതമായി.

തന്നേക്കാൾ വലിയ പടവലങ്ങ . വീട്ടിലെ ആവശ്യത്തിനു ശേഷമുള്ള പച്ചക്കറി അയൽക്കാർക്കും, സ്കൂളിൽ ഉച്ചഭക്ഷണത്തിനും നൽകാനാണ് മിലൻ്റെ തീരുമാനം.
കോട്ടമല അക്കാനായ്കംപെട്ടി മുരുകൻ്റെ മകൻ ഇളയമകനാണ് മിലൻ . ഉപ്പുതറ ഒ.എം.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

വീട്ടിലെ കന്നുകാലി, എരുമ, പോത്തിൻകുട്ടി,നാടൻ കോഴി എന്നിവയുടെ പരിപാലനവും മിലനാണ് ചെയ്യുന്നത്. നാലുകിലോമീറ്റർ നടന്ന് കോട്ടമല മൂന്നാം ഡിവിഷനിലെത്തി ബസിൽ 14 കിലോമീറ്റർ യാത്ര ചെയ്തു വേണം സ്കൂളിലെത്താൻ. വൈകിട്ട് നാലരയ്ക്ക് സ്കൂൾ വിട്ട് വീട്ടിലെത്തും. പിന്നെ ഇരുട്ടും വരെ മൃഗപരിപാലനവും, പച്ചക്കറി കൃഷിയും.
എല്ലാത്തിലും മിലന് അടുക്കും ചിട്ടയുമുണ്ട്. അവധി ദിവസങ്ങളിൽ വിശ്രമമില്ലാതെയാണ് കൃഷിയും മൃഗ പരിപാലനവും. വളർത്തു മൃഗങ്ങളുടെ ചാണകമാണ് പച്ചക്കറിക്ക് വളമായി നൽകുന്നത് ഇതു കാരണം മിലൻ്റെ പച്ചക്കറിയിൽ വിഷമില്ല.
മൃഗങ്ങളെ ലാളിച്ചും പുറത്തു കയറിയും ഇവയെ വരുതിയിൽ നിർത്തുന്നത് വീട്ടുകാർക്കും കൂട്ടുകാർക്കും കൗതുകമാണ്. അച്ചൻ പരിപാലിക്കുന്നത് കണ്ടാണ് മൃഗങ്ങളോടും കൃഷിയോടും ഇഷ്ടം തോന്നിയതെന്നും ഇപ്പോൾ ഭയങ്കര ഇഷ്ടമാണെന്നും മിലൻ പറയുന്നു.
ഇപ്പോൾ വീട്ടിലും നാട്ടിലും സ്കൂളിലും താരമാണ് മിലൻ . സ്കൂൾ അസംബ്ളിയിൽ ഈ കുട്ടിക്കർഷകന് സ്വീകരണവും ലഭിച്ചു. അമ്മ ജോസ്ന. ഉപ്പുതറ സെയിൻ്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മിൽജോയാണ് സഹോദരൻ.