ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിൻറെയും വില കുറച്ചത്.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വില കുറച്ച വിവരം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി കുറിച്ചത് ഇങ്ങനെ- “പെട്രോൾ, ഡീസൽ വിലകൾ 2 രൂപ കുറച്ചതിലൂടെ, കോടിക്കണക്കിന് വരുന്ന തന്റെ ഇന്ത്യൻ കുടുംബങ്ങളുടെ ക്ഷേമമാണ് എപ്പോഴും തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിജി ഒരിക്കൽ കൂടി തെളിയിക്കുകയാണ്’’.തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പെട്രോളിൻറെയും ഡീസലിൻറെയും വില കുറച്ചത്. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിൻറെയും ഡീസലിൻറെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. പുതുക്കിയ വില നാളെ രാവിലെ ആറു മണി മുതൽ പ്രാബല്യത്തിലാകും.ഇന്ധന കമ്പനികളാണ് പെട്രോൾ, ഡീസൽ വില കുറച്ചത്. കേന്ദ്ര സർക്കാർ നികുതിയിൽ കുറവ് വരുത്തിയതല്ല. കേന്ദ്ര സർക്കാരാണ് ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.ഇതിന് പിന്നാലെ രാജസ്ഥാൻ സർക്കാരും ഇന്ധനത്തിൻറെ മൂല്യവർധിത നികുതിയിൽ രണ്ട് ശതമാനം കുറവ് വരുത്താൻ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും ഇന്ധന നികുതിയിൽ കുറവ് വരുത്തിയേക്കും.രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ വൈകിട്ട് നിയമിച്ചിരുന്നു. ഇതോടെ ലോക്സഭ തെരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും പ്രഖ്യാപിക്കാനുള്ള സാഹചര്യവും ഒരുങ്ങിയിരിക്കെയാണ് തിരക്കിട്ട തീരുമാനം. നേരത്തെ നികുതിയിൽ ഇളവ് വരുത്തി പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ വില കുറച്ചിരുന്നു. അതിന് അനുസരിച്ച് സംസ്ഥാനങ്ങളും നികുതിയിൽ ഇളവ് നൽകി വില കുറക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.നേരത്തെ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇന്ധന നികുതിയിൽ ഇളവ് വരുത്തിയിരുന്നെങ്കിലും കേരളം കുറച്ചിരുന്നില്ല.ദില്ലിയിൽ നിലവിൽ ഒരു ലിറ്റർ പെട്രോളിന് 96 രൂപയാണ് വില. രണ്ടു രൂപ കുറയുന്നതോടെ ഇത് 94 രൂപയാകും.
