ടസ്കേഴ്സ് കേരളക്ക് 538 കോടി രൂപ നഷ്ടപരിഹാരം
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരള ടീമിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 538 കോടി രൂപ നൽകണമെന്ന് ബോംബെ ഹൈക്കോടതി.
ഇതുമായി ബന്ധപ്പെട്ട് ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതി ശരിവക്കുകയായിരുന്നു. ബിസിസിഐ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി ഇപ്പോൾ വന്നിരിക്കുന്നത്.
ഒരു സീസൺ മാത്രം കളിച്ച ടസ്കേഴ്സിനെ കരാർ ലംഘനം ആരോപിച്ചാണ് 2011ൽ ബിസിസിഐ ഐപിഎല്ലിൽനിന്നു പുറത്താക്കിയത്.
നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലിൽ കളിക്കാൻ അനുവദിക്കണമെന്നുമുള്ള ടസ്കേഴ്സിന്റെ ആവശ്യം ബിസിസിഐ തള്ളിയതിനു പിന്നാലെയാണു ഈ വിഷയം തർക്ക പരിഹാര കോടതിയിലെത്തിയത്.
നഷ്ടപരിഹാരം നൽകുന്നതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ ബിസിസിഐയ്ക്ക് വിവിധ കോടതികളിൽനിന്നേറ്റ കനത്ത തിരിച്ചടികളുടെ തുടർച്ചയാണ് ഈ വിധിയും.
കേരള ടസ്കേഴ്സിനെ പുറത്താക്കിയതിനെതിരെ രംഗത്തുവന്ന ഏതാനും ബോർഡംഗങ്ങളുടെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ തീരുമാനം.
ഐപിഎൽ പ്രവേശനത്തിനു ടസ്കേഴ്സ് നൽകിയ 156 കോടി രൂപയുടെ ബാങ്ക് ഗാരന്റി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്.
ആറു മാസത്തിനുള്ളിൽ പുതിയ ഗാരന്റി നൽകാനുള്ള നിർദേശം പാലിക്കാൻ ടസ്കേഴ്സ് വിസമ്മതിച്ചതോടെയാണ്, കരാർ ലംഘനത്തിന്റെ പേരിൽ 2011 സെപ്റ്റംബറിൽ ടീമിനെ പുറത്താക്കുകയായിരുന്നു.
ഇതിനെതിരെയാണ് ടീം ഉടമകളായ റോണ്ടേവൂ സ്പോർട്സ് വേൾഡ് തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
ബാങ്ക് ഗാരന്റി അന്യായമായി ഈടാക്കി…
ബാങ്ക് ഗാരന്റി അന്യായമായി ഈടാക്കിയെന്നു കാട്ടിയുള്ള കൊച്ചി ടസ്കേഴ്സിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി മുൻ ജഡ്ജി ആർ.പി.ലഹോട്ടിയുടെ അധ്യക്ഷതയിലുള്ള സമിതി 2015 ജൂലൈയിലാണ് നഷ്ടപരിഹാരം നൽകാൻ ബിസിസിഐയ്ക്ക് നിർദ്ദേശം നൽകിയത്.
ടസ്കേഴ്സിന് ഐപിഎല്ലിൽ പ്രവേശനം നൽകി, നഷ്ടപരിഹാരത്തിൽനിന്ന് തലയൂരണമെന്നു ബിസിസിഐയിൽ ഒരു വിഭാഗം വാദിച്ചിരുന്നു. എന്നാൽ നിയമപരമായി ടസ്കേഴ്സിനെ നേരിടാനായിരുന്നു പ്രബല പക്ഷത്തിന്റെ തീരുമാനം.
നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ 18 ശതമാനം വാർഷിക പിഴയും നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ആർബിട്രേഷൻ ഫോറത്തിന്റെ ഉത്തരവ് ശരിവച്ചാണു സുപ്രീംകോടതി വിധി. 850 കോടി രൂപയായിരുന്നു കൊച്ചി ടസ്കേഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്.
കരാർ ലംഘനം ആരോപിച്ച് 2011ലാണു കൊച്ചി ടസ്കേഴ്സിനെ ബിസിസിഐ പുറത്താക്കിയത്. ഇതിനെതിരെ 2015ൽ ആർബിട്രേഷൻ ഫോറത്തിൽനിന്നു ടീം അനുകൂല വിധി സമ്പാദിച്ചു.
എന്നിട്ടും കഴിഞ്ഞ രണ്ടു വർഷമായി നഷ്ടപരിഹാരം നൽകാനോ ടീമിനെ തിരികെ ഐപിഎലിൽ എടുക്കാനോ ബിസിസിഐ തയാറായില്ല. തുടർന്നാണു സുപ്രീംകോടതിയെ സമീപിച്ചത്.
ബിസിസിഐയ്ക്കു വാർഷിക ബാങ്ക് ഗാരന്റി തുക നൽകാത്തതിനെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്നു കൊച്ചി ടസ്‌കേഴ്‌സ് കേരളയെ പുറത്താക്കിയത്.
ക്രിക്കറ്റ് ബോർഡിന്റെ വാർഷിക ജനറൽ ബോഡിയിലായിരുന്നു തീരുമാനം. ബിസിസിഐയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും എതിർപ്പു വകവയ്ക്കാതെ അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറാണു തീരുമാനമെടുത്തതെന്നു പിന്നീട് റിപ്പോർട്ടുകളുണ്ടായിരുന്നു.
2013 സീസണിലാണ് ലീഗിനെ കളങ്കപ്പെടുത്തിയ സംഭവം
ലോകത്തെതന്നെ ഏറ്റവും മികച്ച ടൂർണമെൻ്റായി വളരുന്നു വരുന്നതിടയിലായിരുന്നു ഐ.പി.എല്ലിൽ വാതുവെപ്പ് ആരോപണം ഉയർന്നു വന്നത്. 2013 സീസണിലാണ് ലീഗിനെ കളങ്കപ്പെടുത്തിയ സംഭവം അരങ്ങേറിയത്.
ചില താരങ്ങളെയും പ്രതിനിധികളെയും ഇതിൻ്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാൻ, അങ്കിത് ചാന്ദില എന്നിവർ രാജസ്ഥാൻ ടീം അംഗങ്ങനളായിരുന്നു.
തുടർന്നുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചെന്നൈ, രാജസ്ഥാൻ ടീമുകളെ രണ്ട് വർഷത്തേക്ക് വിലക്കി. ഈ കേസിൽ ഇരയാക്കപ്പെട്ട മലയാളി താരം ശ്രീശാന്തിനെയും മറ്റു കളിക്കാരെയും പിന്നീട് കുറ്റവിമുക്തമാക്കി വെറുതെ വിട്ടു. എങ്കിലും ഈ താരങ്ങളുടെയൊക്കെ കരിയർ തന്നേ ഇതോടുകൂടി തീർന്നു.
ENGLISH SUMMARY:
The Bombay High Court has ordered the Board of Control for Cricket in India (BCCI) to pay ₹538 crore to the terminated IPL team Kochi Tuskers Kerala. The court upheld the arbitration tribunal’s earlier award, dismissing BCCI’s appeal against it.