യുഡിഎഫ് നിലപാട് ആയുധമാക്കാൻ ബിജെപി
ന്യൂഡൽഹി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫ് നിലപാട് ആയുധമാക്കാൻ ബിജെപി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആണ് വിഷയത്തിൽ പുതിയ പ്രതികരണവുമായി ഇപ്പോൾ രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പിൽ ജയിക്കാൻ കോൺഗ്രസ് എന്ത് വഴിയും തേടുമെന്നും നിലമ്പൂരിന് പുറമെ വയനാട് ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് ജമാ അത്തെ ഇസ്ലാമിയുടെ വോട്ടുകൾ വാങ്ങിയെന്ന് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായി നിലനിൽക്കുന്ന സംഘടനയാണെന്നും വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് അവർ മുന്നോട്ട് വയ്ക്കുന്നതെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. എല്ലാ സംഘടനകളുടെയും മേധാവിമാർ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരാണ്.
ജമാ അത്തെ ഇസ്ലാമിക്ക് ഇത് അമീർ ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചൂണ്ടിക്കാട്ടുന്നു. ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന തത്വങ്ങൾ രേഖപ്പെടുത്തിയ നോട്ടീസ് ഉൾപ്പെടെ ഉയർത്തിക്കാട്ടിയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വാർത്താസമ്മേളനം.
നിലമ്പൂർ, വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കോൺഗ്രസിന്റേത് മാത്രമല്ല. ജമാഅത്തെ ഇസ്ലാമിയുടേത് കൂടിയാണ്. കോൺഗ്രസിന്റെ റിമോട്ട് കൺട്രോൾ ജമാ അത്തെ ഇസ്ലാമിയുടെ കയ്യിലാണ്.
ജമാഅത്തെ ഇസ്ലാമി അപകടം നിറഞ്ഞ സംഘടനയാണെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി നേരത്തെ പറഞ്ഞിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിക്കെതിരെ എഫ്‌ഐആർ ഇല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാക്കുകൾ ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.
ഒരു കൈയിൽ ഭരണഘടനയും, മറ്റൊരു കൈയിൽ ജമാഅത്തെ ഇസ്ലാമിയെയും ചേർത്ത് പിടിച്ച് രാഹുൽ ഗാന്ധിയും, കോൺഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുകയാണ് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപി നേതാവിനെതിരെ കേസ്
പാലക്കാട്: ബിജെപി മുൻ ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനെതിരെ കേസെടുത്ത് പോലീസ്. കോൺഗ്രസ് നൽകിയ പരാതിയിലാണ് പാലക്കാട് ടൗൺ പൊലീസ് കേസ് എടുത്തത്.
ഇന്ത്യയുടെ ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന വിവാദ പരാമർശത്തിലാണ് പരാതി നൽകിയത്. ശിവരാജിനെതിരെ രാജ്യദ്രോഹ കുറ്റത്തിലെ വിവിധ വകുപ്പുകൾ ചുമത്തി, കടുത്ത ശിക്ഷാ നൽകണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്.
കോൺഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് സിവി സതീഷാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
വിവാദ പരാമർശം ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ
എൽഡിഎഫും യുഡിഎഫും ആർഎസ്എസിൻ്റെ ഭാരതാംബയെ അധിക്ഷേപിച്ചെന്നാരോപിച്ചാണ് പാലക്കാട്ടെ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെയാണ് ശിവരാജൻ വിവാദ പരാമർശം നടത്തിയത്.
ദേശീയ പതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ആയിരുന്നു ശിവരാജൻ പറഞ്ഞത്. പാലക്കാട് നഗരസഭാ കൗൺസിലർ കൂടിയാണിദ്ദേഹം.
കോൺഗ്രസും എൻസിപിയും ഇത്തരത്തിൽ പതാക ഉപയോഗിക്കരുത്. കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാ ഗാന്ധിയും
രാഹുൽ ഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ആണ് ശിവരാജൻ പറഞ്ഞത്. മന്ത്രി ശിവൻകുട്ടിയെ ശവൻകുട്ടി എന്നും ശിവരാജൻ ആക്ഷേപിച്ചു.
English summary:
The BJP is set to use the UDF’s acceptance of support from Jamaat-e-Islami in the Nilambur by-election as a political weapon. BJP State President Rajeev Chandrasekhar has now responded to the issue with a fresh statement.