15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമായിരുന്നു കേരളത്തെ നടുക്കിയ ഏറ്റവും വലിയ ബോട്ടപകടമുണ്ടായത്.. 2009 സെപ്റ്റംബര്‍ 30, വിനോദ സഞ്ചാര ഭൂപടത്തിലെ ഇരുണ്ട ദിനം. തേക്കടി ബോട്ട് അപകടം നടന്ന ആ കറുത്ത ദിനം.That dark day of Thekkady boat accident
2009 സെപ്തംബർ 30ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് വെച്ച് കെ.ടി.ഡി.സി.യുടെ ‘ജലകന്യക’ എന്ന ബോട്ട് മുങ്ങിയത്.
ഏഴ് കുട്ടികളും 23 സ്ത്രീകളുമുൾപ്പടെ 45 പേർക്കാണ് ഈ ദുരന്തത്തിൽ ജീവൻ നഷ്ടമായത്. മരിച്ചവരില്‍ ഭൂരിഭാഗം പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വന്ന സഞ്ചാരികളായിരുന്നു.
അപകടകാരണം കണ്ടെത്താനായി സർക്കാർ ജുഡീഷ്യൽ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. കൂടുകൽ സഞ്ചാരികളെ കയറ്റിയത്, ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നത്, ബോട്ടിന്‍റെ അശാസ്ത്രീയ നിർമാണം തുടങ്ങീ വിവിധ കാരണങ്ങൾ അപകടത്തിന് വഴിച്ചെന്ന് അന്വേഷണസംഘങ്ങൾ കണ്ടെത്തി.
ബോട്ടിന്‍റെ ടെണ്ടർ വിളിച്ചത് മുതൽ നീറ്റിലിറക്കിയത് വരെ 22 വീഴ്ചകൾ സംഭവിച്ചെന്ന റിപ്പോർട്ട് കമീഷന്‍ നൽകിയെങ്കിലും സർക്കാർ നടപടിയുണ്ടായിട്ടില്ല.
അന്നൊരു വൈകുന്നേരം അവസാനത്തെ ട്രിപ്പിനായി ഒരുങ്ങിയതാണ് KTDCയുടെ ജലകന്യകയെന്ന ഡബിള്‍ ഡക്കര്‍ ബോട്ട്. വൈകുന്നേരം 4 മണി മുതല്‍ തന്നെ ടിക്കറ്റ് എടുക്കാനുള്ള ക്യൂ തുടങ്ങിയിരുന്നു.
കേരളത്തില്‍ നിന്ന് പുറത്തുള്ളവരായിരുന്നു സഞ്ചാരികളില്‍ കൂടുതലും. കര്‍ണാടക, തമിഴനാട്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍. വളരെ കൗതുകത്തോടെയും സന്തോഷത്തോടെയും പോകാനൊരുങ്ങിയ യാത്ര.
ജനലകന്യകയില്‍ ഉള്‍ക്കൊള്ളാവുന്നത് 75 ഓളം പേര്‍ ആയിരുന്നിട്ടും അന്ന് 90ല്‍ അധികം പേര്‍ ടിക്കറ്റെടുത്തു. ആരും അത് കാര്യമാക്കിയില്ല. അങ്ങനെ അത്രയും പേരെ വഹിച്ചു കൊണ്ടുള്ള യാത്ര ആ തണുത്ത വൈകുന്നേരം തുടങ്ങി.
പക്ഷേ, 12 കിമീ അപ്പുറത്തേക്ക് ആ യാത്ര നീണ്ടില്ല. തടാകത്തിന്റെ ഓരത്ത് കണ്ട ആനക്കൂട്ടത്തിലേക്ക് ഒരു കൂട്ടം സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിച്ചതില്‍ നിന്നാണ് തുടക്കം.
ആനക്കൂട്ടത്തെ കണ്ട് ഒരു സൈഡിലേക്ക് സഞ്ചാരികള്‍ മാറിയതും യാത്രാ ബോട്ട് ഉലയാന്‍ തുടങ്ങി. ബോട്ടിന് ഒരു സൈഡിലേക്ക് ചരിവുണ്ടായി. മണക്കവല ഭാഗത്ത് എത്തിയ ബോട്ട് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ തലകീഴായി മറിഞ്ഞു.
വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം. പിന്നീടുണ്ടായത് കേരള ജനത കണ്ടിട്ടുള്ളതില്‍ വെച്ച ഏറ്റവും വലിയ ബോട്ടപകടം. 7 കുട്ടികളും 17 സ്ത്രീകളുമുള്‍പ്പെടെ നഷ്ടപ്പെട്ടത് 45 ജീവനുകള്‍.
മരണപ്പെട്ടവരില്‍ കൂടുതലും തമിഴ്‌നാട് സ്വദേശികള്‍. വനംവകുപ്പിന്റെ ബോട്ട് അതുവഴി വന്നതോടെയാണ് ബോട്ടപകടം പുറം ലോകമറിഞ്ഞത്. അവർ ഉടനെ ടൂറിസം പൊലീസിനെ വിളിച്ചറിയിച്ചതോടെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. പക്ഷേ അപ്പോഴേക്കും നിരവധി ജീവനുകൾ പൊലിഞ്ഞിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ തേക്കടിയില്‍ വേണ്ടത്ര സംവിധാനം ഇല്ലാതിരുന്നത് ദുരന്തത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചു. അപകടം നടന്ന് അൽപ്പസമയത്തിനകം ഇരുട്ട് പരന്നതും മുങ്ങല്‍ വിദഗ്ദ്ധരുടെ അഭാവവും മറ്റൊരു തടസ്സമായി.
മണിക്കൂറുകൾക്ക് ശേഷം ഇടുക്കി ജില്ലയിലെ അഗ്നിശമന സേനയോടൊപ്പം കൊച്ചിയില്‍ നിന്നുള്ള നാവികസേനയുടെ 10 അംഗ മുങ്ങല്‍ സംഘവും തിരച്ചിലിനെത്തി. 55 അടിയോളം താഴ്ചയുള്ള വെള്ളത്തിൽ തലകീഴായി മറിഞ്ഞ ബോട്ടിനുള്ളിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുക അസാധ്യമായിരുന്നു.
36 പേരെ അന്ന് തന്നെ തടാകത്തിന്റെ ആഴങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. അവസാനം കണ്ടെടുത്തത് അഞ്ച് ദിവസങ്ങള്‍ക്കിപ്പുറം ഒരു ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹമായിരുന്നു.
വിനോദ സഞ്ചാരത്തിന് വന്നവരില്‍ മൂന്ന് നവ വധൂവരന്‍മാരുണ്ടായിരുന്നു. അവരില്‍ രണ്ട് ദമ്പദികളുടെ ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെട്ടു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച കുഞ്ഞിനെ നഷ്ടപ്പെട്ട മാതാപിതാക്കളുണ്ട്.
ഒരു കുടുംബം ഒന്നടങ്കം നഷ്ടപ്പെട്ടവരുമുണ്ട്. ഭാര്യ നഷ്ടപ്പെട്ട സത്യം അംഗീകരിക്കാനാവാതെ പിന്നെയും ജീവൻ രക്ഷപ്പെടുത്താൻ ശ്രമിച്ച് മാനസിക നില തെറ്റിയ യുവാവ് നൊമ്പരക്കാഴ്ചയായിരുന്നു. അങ്ങനെ എത്രയെത്ര വേദനകള്‍.
രക്ഷാപ്രവര്‍ത്തനത്തിന് ആളുകള്‍ എത്തുമ്പോഴേക്കും മരണത്തിന്റെ കാറ്റ് അവിടമാകെ പരന്ന് കഴിഞ്ഞിരുന്നു. നാട്ടുകാരും പൊലീസ് സേനയും നേവിയും ഫയര്‍ഫോഴ്‌സും ഉൾപ്പെടെ നിരവധി രക്ഷാപ്രവര്‍ത്തകര്‍. പക്ഷേ കുറച്ച് നിമിഷങ്ങള്‍ കൊണ്ട് തേക്കടിയുടെ ആഴങ്ങള്‍ 45 ജീവനുകൾ കവര്‍ന്നു. വിനോദ സഞ്ചാരികളുടെ മനസില്‍ ഭയം വിതറിയ ദുരന്തസ്ഥലമായി തേക്കടി മാറി.
സഞ്ചാരികളെ നിയന്ത്രിക്കാന്‍ ബോട്ടില്‍ ഗാര്‍ഡുണ്ടായിരുന്നില്ല, യാത്രികര്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. ഇതിനുമപ്പുറം ജലകന്യകയെന്ന ബോട്ടിന്റെ നിര്‍മാണത്തിലുള്ള അപാകതയും ഗുരുതര പിഴവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കോട്ടയം ക്രൈം ബ്രാഞ്ച് എസ്‍പി പി എ വത്സന്റെ നേതൃത്വത്തിലായിരുന്നു ആദ്യ ഘട്ടത്തിൽ അന്വേഷണം.
ബോട്ട് ഡ്രൈവര്‍, വനം വകുപ്പ് വാച്ചര്‍, ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ബോട്ട്‌സ്, ഐആർഎസ് സീനിയര്‍ സര്‍വേയര്‍, ബോട്ട് നിര്‍മിച്ച ചെന്നൈ വിശ്വേശ്വര മറൈന്‍ കമ്പനി ഉടമ എന്നിവരെ അറസ്റ്റ് ചെയ്തു.
ബോട്ടിന്റെ ടെണ്ടര്‍ വിളിച്ചത് മുതല്‍ നീറ്റിലിറക്കിയത് വരെയുള്ള 22 വീഴ്ചകള്‍ ഉള്‍പ്പെടുത്തിയ ആദ്യ കുറ്റപത്രം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ സമർപ്പിച്ചിരുന്നു. ബോട്ട് വാങ്ങിയ കരാറിലേക്ക് പരിശോധന എത്തിയതോടെ അന്വേഷണം നിലച്ചു. ഇതോടെ നിര്‍ത്തി വെച്ച അന്വേഷണം പുനരാരംഭിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഇനിയും കേസിന്റെ വിചാരണ എങ്ങുമെത്തിയിട്ടില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.
യഥാര്‍ത്ഥ കുറ്റവാളികള്‍ ഇപ്പോഴും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? ആരാണ് ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലുമധികം പേരെ യാത്ര ചെയ്യാന്‍ അനുവദിച്ചത്, ബോട്ടിന്റെ നിര്‍മാണത്തിലെ അപാകത വേണ്ടവിധം പരിശോധിക്കാതെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൊടുത്തത് ആരാണ്? ലൈഫ് ജാക്കറ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യാന്‍ അനുവദിച്ചത് ആരാണ്? ചോദ്യങ്ങള്‍ ഉയരുമ്പോഴും അവശേഷിക്കുന്നത് നഷ്ടപ്പെട്ട ജീവനുകളുടെ ഓര്‍മകളും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയില്‍ നീറി കഴിയുന്ന ചില മനുഷ്യരുമാണ്.
തേക്കടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണോ ഇപ്പോഴും വിനോദ സഞ്ചാര മേഖല പ്രവര്‍ത്തിക്കുന്നതെന്ന് സംശയമാണ്. സര്‍ക്കാരുകള്‍ മാറി വന്നാലും ദുരന്തങ്ങള്‍ വിട്ടൊഴിയുന്നില്ല. പിന്നെയും ജലദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
അതിന് ഉത്തമ ഉദാഹരണമാണ് 2023 മെയ് 7 ന് 22 പേരുടെ ജീവനെടുത്ത താനൂര്‍ ബോട്ടപകടം. മത്സ്യബന്ധന ബോട്ടാണ് ഉല്ലാസ യാത്ര ബോട്ടായത്.
അധികൃതൃ മാത്രമല്ല വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന സന്ദേശമാണ് ലൈഫ് ജാക്കറ്റ് ധരിക്കാന്‍ വിസമ്മതം കാണിച്ചതില്‍ തേക്കടി ദുരന്തം ഓര്‍മപ്പെടുത്തുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ സന്തോഷ നിമിഷങ്ങൾ സങ്കടക്കടലായി മാറാതിരിക്കാൻ ഒരു പരിധി വരെ സഹായിക്കും. തേക്കടി ദുരന്തത്തിന്റെ നിത്യസ്മാരകമായി, ഓര്‍മപ്പെടുത്തലായി ജലകന്യക ഇപ്പോഴും ആ തടാക തീരത്തുണ്ട്.