തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം
തലശ്ശേരി: സിപിഎം പ്രവർത്തകനായ തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്.
തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾക്ക് 1,40,000 രൂപ പിഴയും കോടതി ചുമത്തി. നാല് വകുപ്പുകളിലായി 35 വർഷം തടവാണ് വിധിച്ചിരിക്കുന്നത്. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
സുമിത്ത്, പ്രജീഷ് ബാബു, നിധിൻ, സനൽ, റിജോഷ്, സജീഷ്, ജയേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
2008 ഡിസംബർ 31നാണ് തലായി ലതേഷ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി പരത്തിയ ശേഷമാണ് പ്രതികൾ ആക്രമണം നടത്തിയത്.
രക്ഷപ്പെടാനായി സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറിയ ലതേഷിനെ പിന്തുടർന്നെത്തിയാണ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ലതേഷിന്റെ സുഹൃത്തിനും പരിക്കേറ്റിരുന്നു.
കേസിൽ ആകെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒന്നാം പ്രതി മുതൽ ഏഴാം പ്രതി വരെയുള്ളവരാണ് കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ടത്.
എട്ടാം പ്രതി വിചാരണക്കിടെ മരണപ്പെട്ടു. ഒമ്പത് മുതൽ 12 വരെ ഉള്ള പ്രതികളെ കോടതി വെറുതെവിട്ടു.
മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവും സിപിഐ എം തിരുവങ്ങാട് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു കൊല്ലപ്പെട്ട ലതേഷ്.
കൊലപാതക കേസിലെ കോടതി വിധി സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
English Summary
Seven RSS–BJP workers were sentenced to life imprisonment by the Thalassery Additional District Sessions Court in the murder case of CPI(M) activist Thalai Lathesh. The court also imposed a fine of ₹1.4 lakh on the convicts.
thalai-lathesh-murder-case-life-imprisonment-rss-bjp-workers
CPM, political murder, Thalassery, RSS, BJP, life imprisonment, Kerala crime, court verdict









