മരണമില്ലാത്ത പ്രണയം! പ്രണയം നിഷേധിക്കപ്പെട്ടപ്പോൾ ജീവനൊടുക്കിയ മകനും കാമുകിക്കുമായി 23 വർഷമായി വിവാഹച്ചടങ്ങ് നടത്തുന്ന മാതാപിതാക്കൾ
ഹൈദരാബാദ്: പ്രണയം എതിർക്കപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയ മകനും അവന്റെ പ്രണയിനിക്കും, മരണത്തിന് ശേഷവും വിവാഹം നടത്തി വരികയാണ് മാതാപിതാക്കൾ. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിൽ നിന്നുള്ള ലാലുവും സുക്കമ്മയും കഴിഞ്ഞ 23 വർഷമായി ഈ ചടങ്ങ് തുടരുകയാണ്.
2003-ൽ മകൻ റാം കോട്ടി പ്രണയബന്ധം വീട്ടുകാർ എതിർത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തു. കുറച്ച് ദിവസങ്ങൾക്കകം തന്നെ അദ്ദേഹത്തിന്റെ പ്രണയിനിയും ജീവനൊടുക്കി. ഈ ഇരട്ട വിയോഗം കുടുംബങ്ങളെ ആഴത്തിൽ ബാധിച്ചു.
മകന്റെ സ്വപ്നത്തിൽ നിന്നുള്ള നിർദേശമാണെന്ന വിശ്വാസത്തിൽ, മാതാപിതാക്കൾ വീട്ടിൽ തന്നെ മകന്റെയും പ്രണയിനിയുടെയും വിഗ്രഹങ്ങൾ സ്ഥാപിച്ച് ഒരു ചെറിയ ക്ഷേത്രം പണിതു. ഇരുവരെയും ഒരുമിച്ചാണ് അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
അതിനുശേഷം, ഓരോ വർഷവും ശ്രീരാമ നവമി ദിനത്തിൽ ഇവർ പ്രതീകാത്മകമായി വിവാഹച്ചടങ്ങ് നടത്തുന്നു. സീതാരാമ കല്യാണത്തിന്റെ മാതൃകയിൽ പ്രാർത്ഥനകളും ആചാരങ്ങളും ഉൾപ്പെടുത്തി, ഒരു യഥാർത്ഥ വിവാഹത്തിന്റെ സമ്പൂർണതയോടെ തന്നെയാണ് ചടങ്ങുകൾ നടത്തുന്നത്.
English Summary
Parents in Telangana have been conducting a symbolic wedding every year for their son and his lover who died by suicide after their relationship was opposed, keeping their memory alive for 23 years.









