തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങിനിടെ അധ്യാപകൻ വേദിയിൽ കുഴഞ്ഞ് വീണു മരിച്ചു. തിരുവനന്തപുരം ഭരതന്നൂർ ഗവൺമെൻ്റ് എച്ച്എസ്എസ് ഹിന്ദി അധ്യാപകൻ എസ് പ്രഫുലനാണ് മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. യാത്രയയപ്പു ചടങ്ങിൽ അദ്ദേഹം മറുപടി പ്രസംഗം നടത്തിയതിനു പിന്നാലെയാണ് കുഴഞ്ഞു വീണത്. ഇദ്ദേഹത്തിന് പുറമേ ഇതേ സ്കൂളിൽ നിന്ന് മറ്റ് സ്കൂളുകളിലേക്ക് സ്ഥലം മാറ്റം ലഭിച്ച എട്ട് അധ്യാപകരും ചടങ്ങിലുണ്ടായിരുന്നു.
യാത്രയയപ്പു സ്വീകരണത്തിന് ശേഷം മറുപടി പ്രസംഗം നടത്തി പ്രഫുലൻ തിരിച്ച് കസേരയിൽ വന്ന് ഇരുന്നിരുന്നു. തുടർന്ന് മറ്റൊരധ്യാപകൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോഴായിരുന്നു അബോധാവസ്ഥയിൽ പ്രഫുലനെ കണ്ടെത്തിയത്.
ഉടൻ തന്നെ അധ്യാപകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഭരതന്നൂർ സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്ന്.
പി.വി അൻവർ ടിഎംസി സ്ഥാനാർഥിയായി മത്സരിക്കും; ചിഹ്നം അനുവദിച്ചു
മലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും. വി ഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം അന്‍വര്‍ പറഞ്ഞത്. ആദ്യം പണമില്ലെന്ന് പറഞ്ഞ അൻവർ, പിന്നീട് ഞാൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പണവുമായി ആളുകളെത്തുവെന്നും പറഞ്ഞിരുന്നു.
പി.വി അൻവറിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നീക്കം നടക്കുന്നതിനിടെയാണ് മത്സരിക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്ന് ആണ് കോൺഗ്രസ് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നത്. അൻവറിനെ അസോസിയേറ്റ് മെമ്പറാക്കാനുള്ള യുഡിഎഫ് തീരുമാനം നേരത്തെ അൻവർ തള്ളുകയും ചെയ്തിരുന്നു.