ഊട്ടി: തമിഴ്നാട്ടിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരുടെ സംഘടനയുടെ സമരം. ശമ്പളവർധന ഉൾപ്പെടെയുള്ള ഒമ്പത് ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാവർക്കർമാരുമായി സിഐടിയു സമരത്തിന് ഇറങ്ങിയിരിക്കുന്നത്. തമിഴ്നാട്ടിലുടനീളം സിഐടിയു നേതൃത്വത്തിൽ ആശവർക്കർമാരുടെ സമരം ശക്തമാകുകയാണ്. ഊട്ടിയിൽ കളക്ട്രേറ്റ് പടിക്കൽ സമരം നടത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കിയതും വൻ വിവാദമായിരുന്നു.
ആശാവർക്കർമാരുടെ ശമ്പളം 26,000 രൂപയാക്കുക എന്നതാണേ് സിഐടിയുവിൻ്റെ പ്രധാന ആവശ്യം. 10 വർഷം സേവനം പൂർത്തിയാക്കിയവർക്ക് ആരോഗ്യവിഭാഗത്തിൽ സ്ഥിരം ജോലി നൽകുക, 24 മണിക്കൂറും ജോലിയെടുപ്പിക്കുന്നതു നിർത്തലാക്കുക, തുടങ്ങിയ ഒമ്പത് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഊട്ടിയിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കലക്ടറേറ്റ് വളപ്പിലേക്കു തള്ളിക്കയറാൻ ശ്രമിച്ച 109 പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു മാറ്റയത്. സംസ്ഥാന സെക്രട്ടറി സീതാലക്ഷ്മി ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി.
കലക്ടർക്കു നിവേദനം കൊടുക്കാൻ പോലും അനുവദിക്കാതിരുന്നതോടെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധപ്പോഴായിരുന്നു അറസ്റ്റ്. നീലഗിരി ജില്ലയിൽ 414 ആശാവർക്കർമാരാണുള്ളതെന്നും 5750 രൂപ മാത്രമാണു തങ്ങൾക്കു ലഭിക്കുന്നതെന്നും സീതാലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളിൽ ന്യായമായ നീതി ലഭിക്കുന്ന വരെ സമരം തുടരുമെന്നും കേരളത്തിലെ പോലെ തങ്ങളും ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. സംസ്ഥാനത്തുടനീളം നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് ഊട്ടിയിലും പ്രതിഷേധം നടന്നത്.
കേരളത്തിൽ 13,000 രൂപ വരെ ആശാവർക്കർമാർക്ക് ലഭിക്കുമ്പോൾ തമിഴ്നാട്ടിലെ ആശമാർക്ക് ലഭിക്കുന്നത് വെറും 5750 രൂപ മാത്രമാണെന്ന് സിഐടിയു നേതാവ് സി വിനോദ് പറഞ്ഞ. ഇത് നീതി നിഷേധമാണ്. ഇതിനെതിരെയാണു തങ്ങളുടെ സമരമെന്നും സി.വിനോദ് പറഞ്ഞു. നീലഗിരി ജില്ലയിലെ സിഐടിയു സെക്രട്ടറിയാണ് വിനോദ്.