പൊങ്കൽ ആഘോഷത്തിൽ ഇടുക്കിയിലെ തമിഴ് ഭൂരിപക്ഷ തോട്ടം മേഖല
ദ്രാവിഡരുടെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിന് ഇടുക്കിയിലെ തോട്ടം മേഖലകളിൽ തുടക്കമായി. നാല് ദിവസം നീളുന്ന ആഘോഷമാണ് പൊങ്കൽ.
തമിഴ് വംശജർ കൂടുതലായി താമസിക്കുന്ന ഏലപ്പാറ, പാമ്പനാർ, വണ്ടിപ്പെരിയാർ പ്രദേശത്തെ തോട്ടം മേഖലയിലാണ് പൊങ്കൽ ആഘോഷമാകുന്നത്. തമിഴ് മാസമായ മാർഗഴി അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി വരെയാണ് പൊങ്കൽ ദിനങ്ങൾ.
ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസവുമാണ് ഉള്ളത്. വീടുകൾ വൃത്തിയാക്കി അലങ്കരിച്ചും പ്രധാന വാതിലിൽ കാപ്പു കെട്ടി കോലങ്ങൾ വരച്ചുമാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്.
പൊങ്കൽ ആഘോഷങ്ങളുടെ പ്രധാന ഇനം കരിമ്പാണ്. തമിഴ് നാട്ടിൽ നിന്നും വലിയ തോതിൽ കരിമ്പുകൾ വിപണിയിലെത്തി കഴിഞ്ഞു.
മാർഗഴി മാസത്തിൻറെ അവസാന ദിവസമാണ് ബോഗി എന്നറിയപ്പെടുന്നത്. ഈ ദിവസം നല്ല വിളവ് കിട്ടാൻ അനുയോജ്യമായ കാലാവസ്ഥ നൽകിയ സൂര്യഭഗവാന് നന്ദി അറിയിക്കുകയും വരും വർഷത്തെ വിളവെടുപ്പ് നന്നാവണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യും.
വീടിലുള്ള പഴയ സാധനങ്ങൾ ചാണകവും തടിയും ഉപയോഗിച്ച് കത്തിക്കുന്നതോടെ ബോഗി ദിനം അവസാനിക്കും.
പ്രധാന ആഘോഷമായ തൈപ്പൊങ്കൽ തൈമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്.
തൈപ്പൊങ്കൽ ദിവസം പ്രത്യേക പൂജകൾ ഉണ്ടാവും. മുറ്റത്ത് വർണ്ണാഭമായ കോലം ഒരുക്കും. കോലത്തിനു സമീപം അടുപ്പ് കൂട്ടി അരി പാലിൽ വേവിയ്ക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കും.
വീട്ടുകാർ പുത്തൻ വസ്ത്രങ്ങൾ ധരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യും. മൂന്നാം ദിനം മാട്ടുപ്പൊങ്കലാണ്. മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വർണപ്പൊടികളും അണിയിച്ച് അലങ്കരിച്ച് പൂജകൾ നടത്തും.
ഭഗവാൻ ശിവൻ തന്റെ വാഹനമായ നന്ദിയെ ശപിച്ചുവെന്നും തുടർന്ന് നന്ദി ഭൂമിയിലെത്തി കർഷകരെ നിലമുഴാൻ സഹായിച്ചുവെന്നും വിശ്വാസമുണ്ട്.
ജെല്ലിക്കെട്ട് നടക്കുന്നതും ഈ ദിവസമാണ്. നാലാം ദിവസം കാണുംപൊങ്കൽ എന്ന ആഘോഷമാണ്. ബന്ധുക്കളും സുഹൃത്തുകളും ഒത്തു കൂടുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്ന ദിവസമാണിത്. തമിഴ് പുതുവർഷാരംഭം കൂടിയാണ് പൊങ്കൽ.









