കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിയായ തൊഴിലാളിയെ കത്രിക കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് പൂളക്കടവ് മേരിക്കുന്നത്ത് പുതിയടത്ത് വീട്ടിൽ ബെന്നി ലോയിഡിനെയാണ് (45)സംഭവത്തിൽ കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതര സംസ്ഥാന തൊഴിലാളിയായ ബാബു അലിയെ പാളയം ജംഗ്ഷന് സമീപം വച്ചാണ് ഇയാൾ തടഞ്ഞ് നിർത്തിയത്. തുടർന്ന് കൈയ്യിലുണ്ടായിരുന്ന കത്രിക കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടൽ. ഇയാളുടെ കൈവശമുണ്ടായിരുന്ന 1500 രൂപയും ഡ്രൈവിംഗ് ലൈസൻസും ബെന്നി തട്ടിയെടുത്തു.
പ്രതി ബെന്നിക്കെതിരെ കസബ സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗം, മോഷണം, പിടിച്ചുപറി എന്നിങ്ങനെ പത്തോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. സബ് ഇൻസ്‍പെക്ടർ ജഗ്മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.