പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് മത-സാമുദായിക നേതാക്കന്മാരെ സന്ദർശിക്കാൻ സുരേഷ് ഗോപി എത്തിയത്. ഇന്നലെ രാത്രി അരുവിത്തുറ പള്ളിയിൽ സുരേഷ് ഗോപി എത്തി. അരുവിത്തുറ പള്ളിയില്‍ പോകണമെന്നത് നേര്‍ച്ചയായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. രാവിലെ പാലാ കുരിശു പള്ളിയില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് സുരേഷ് ഗോപി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.
പള്ളിയില്‍ എത്തിയ സുരേഷ് ഗോപി പള്ളിക്ക് പുറത്തെ നിലവിളക്കില്‍ എണ്ണയൊഴിച്ച ശേഷം തിരുനാളിന്റെ ഭാഗമായി പ്രതിഷ്ഠിച്ചിരുന്ന വലിയച്ഛന്റെ രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന തന്റെ ജീവിതത്തിന്റെ ഭാഗമാണ്. അരുവിത്തുറ വലിയച്ഛനോടുള്ള വിശ്വാസം അത്രമേല്‍ ദൃഢമാണെന്നും അതുകൊണ്ടാണ് രാത്രി തന്നെ അരുവിത്തുറയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദിനെക്കുറിച്ച് ബിഷപ്പുമായി ചര്‍ച്ച ചെയ്തോയെന്ന ചോദ്യത്തില്‍ നിന്നും സുരേഷ് ഗോപി ഒഴിഞ്ഞുമാറി. സന്ദര്‍ശനം തികച്ചും വ്യക്തിപരമാണെന്നും സുരേഷ് ഗോപി പറഞ്ഞു.