കോസ്റ്റ് ഗാര്‍ഡില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കണമെന്ന ആവശ്യത്തില്‍ കേന്ദ്രത്തിനു സുപ്രീം കോടതിയുടെ അന്ത്യശാസനം. കേന്ദ്രത്തിന്റെ പുരുഷാധിപത്യ മനോഭാവത്തെ ചോദ്യം ചെയ്ത കോടതി ഇന്ന് നടന്ന വാദത്തിൽ ‘സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും നിങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഞങ്ങൾ നടപ്പാക്കുമെന്ന്’ താക്കീതും നല്‍കി. ഇത്തരത്തിലുള്ള വാദങ്ങൾ 2024 കാലഘട്ടത്തിൽ നിലനില്‍ക്കില്ലെന്നും വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ഇല്ലെങ്കിൽ സ്വയമേവ നടപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയോട് ആവശ്യപ്പെട്ടു.
കോസ്റ്റ് ഗാര്‍ഡിനോട് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍ വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. കേസിൽ മാർച്ച് ഒന്നിന് കോടതി വീണ്ടും വാദം കേൾക്കും. കോസ്റ്റ് ഗാര്‍ഡിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലുള്ള യോഗ്യരായ വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി നല്‍കണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ത്യാഗി എന്ന ഉദ്യോഗസ്ഥയാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.