കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റിയതോടെയാണ് സുനിത വില്യംസ് അടക്കമുള്ളവരുടെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളുന്നത്.
ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്നം മൂലമാണ് ദൗത്യം ഇപ്പോൾ മാറ്റിവച്ചിരിക്കുന്നത്. ഇതുമൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാല് പേരെ കൂടി എത്തിക്കാനുള്ള ദൗത്യവും വൈകുമെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ 5:18ന് നടക്കേണ്ടിയിരുന്ന വിക്ഷേപണ ദൗത്യമാണ് മാറ്റിയത്. എന്നാൽ വിക്ഷേപണത്തിന്‍റെ പുതിയ തീയതി സ്പേസ് എക്സും നാസയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ക്രൂ 10 വൈകുന്നത് അനുസരിച്ച് സുനിത വില്യംസ് അടക്കമുള്ളവര്‍ ഭാഗമായ ക്രൂ 9 സംഘത്തിന്‍റെ തിരിച്ചുവരവും അനന്തമായി നീളും.
2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുകയാണ്.
ബോയിംഗിന്‍റെ സ്റ്റാർലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ഇരുവരും ഐഎസ്എസിലേക്ക് യാത്ര പോയത്.
പക്ഷെ സ്റ്റാർലൈനറിന്‍റെ പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകരാറും ഹീലിയും ചോര്‍ച്ചയും കാരണം എട്ട് ദിവസ ദൗത്യത്തിന് ശേഷം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല.
പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവക്കുകയായിരുന്നു.
തുടര്‍ന്ന് സ്റ്റാര്‍ലൈനറിനെ ആളില്ലാതെ ന്യൂ മെക്സിക്കോയില്‍ 2024 സെപ്റ്റംബര്‍ 7ന് തിരിച്ചിറക്കുകയാണ് നാസയും ബോയിംഗും ചെയ്തത്.
ഇതോടെ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഐഎസ്എസിൽ തന്നെ തുടരേണ്ടിവരികയായിരുന്നു.
ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വനിതയെന്ന ലോക റെക്കോര്‍ഡ് ഇതിനിടെ സുനിത വില്യംസ് നേടുകയും ചെയ്തു.
സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തില്‍ മാര്‍ച്ച് 16ന് സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് മടങ്ങിയെത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
സുനിതയ്ക്കൊപ്പം ഐഎസ്എസിലേക്ക് തിരിച്ച നാസയുടെ തന്നെ ബുച്ച് വില്‍മോറും, നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികളായ നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബനോവും ഡ്രാഗണ്‍ പേടകത്തിന്‍റെ മടക്കയാത്രയിലുണ്ടാവും.
എന്നാല്‍ ഈ നാല്‍വര്‍ സംഘത്തിന്‍റെയും മടങ്ങിവരവ് സ്പേസ് എക്സിന്‍റെ ക്രൂ-10 ദൗത്യം ഭൂമിയില്‍ നിന്ന് യാത്രതിരിക്കുന്നത് അനുസരിച്ചിരിക്കും. സ്പേസ് എക്സിന്‍റെ ക്രൂ-10 ദൗത്യം വൈകിയതോടെ സുനിത വില്യംസിന്റെ മടങ്ങിവരും വൈകും.