തൃശൂർ: പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസം പ്രസിഡണ്ടുമായ ടി എ സുന്ദർ മേനോനെ അറസ്റ്റ് ചെയ്തു. നിക്ഷേപങ്ങൾ സ്വീകരിച്ച തട്ടിപ്പ് നടത്തിയ കേസിലാണ് നടപടി.Sundar Menon arrested in fraud case
18 നിക്ഷേപകരാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഇന്ന് രാവിലെ സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.
അഞ്ചുവർഷത്തെ കാലാവധിക്ക് ശേഷം ഇരട്ടി തുക തിരിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ നിക്ഷേപങ്ങൾ സ്വീകരിച്ചത്. അത്തരത്തിൽ 30 കോടിയിലധികം രൂപയുടെ സാമ്പത്തിക തിരുമറിയാണ് ഇയാള് നടത്തിയത്.
ഹീവാൻസ് ഫിനാൻസ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ സുന്ദർ മേനോൻ ചെയർമാനാണ്. കോൺഗ്രസ് നേതാവായ സി.എസ് ശ്രീനിവാസാണ് സ്ഥാപനത്തിന്റെ ഡയറകടർ.
ഇരുവരുടെയും രാഷ്ട്രീയ, സാമൂഹിക ഇടപെടലുകൾ വിശ്വാസത്തിലെടുത്താണ് ലക്ഷക്കണക്കിന് രൂപ ഹീവാൻസ് ഫിനാൻസിലും ഹീവാൻസ് നിധി കമ്പനിയിലുമായി നിക്ഷേപിച്ചതെന്ന് നിക്ഷേപകർ പറയുന്നു.
എന്നാൽ പിന്നീട് പലിശയോ മുതലോ നിക്ഷേപകർക്ക് നൽകാൻ കമ്പനി തയാറായിട്ടില്ല. മാരക രോഗം ബാധിച്ച നിക്ഷേപകർക്ക് പോലും തുക തിരിച്ചു നൽകാൻ തയാറായില്ലെന്നാണ് പരാതി.
പണം കിട്ടാത്ത നിക്ഷേപകർ പോലീസിൽ പരാതി നൽകിയിരുന്നു ജമ്മു ആസ്ഥാനമാക്കിയാണ് കേരളത്തിൽ ഇവർ സ്ഥാപനം തുടങ്ങിയത്. എന്നാൽ ഈ സ്ഥാപനത്തിന് ജമ്മുവിൽ ഓഫീസിലില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.
കേരളത്തിൽ നാലു ബ്രാഞ്ചുകളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. 300 ഓളം നിക്ഷേപകർ പല ഘട്ടങ്ങളിലായി സ്ഥാപനത്തിനെതിരെ പരാതി നൽകിയിരുന്നു. ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു.
മാസങ്ങൾക്ക് മുമ്പ് തന്നെ സ്ഥാപനം പൂട്ടി. ബഡ്സ് ആക്ട് പ്രകാരം സ്ഥാപനം ജപ്തി ചെയ്യാനും ഉത്തരവിട്ടിരുന്നു. തുടർന്നാണ് 18 പേരുടെ പരാതിയിൽ സുന്ദർ മേനോനെ സിറ്റി കമ്മീഷണർ ഓഫീസിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്.