കനത്ത മഴയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് സാധാരണയാണ്. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കുന്നത്. അവധി തരണം എന്നാവശ്യപ്പെട്ട് എല്ലാ കളക്ടർമാരുടെയും ഫേസ്ബുക്ക് പേജിലേക്ക് അപേക്ഷകളുടെ പെരുമഴയാണ്. എന്നാൽ ഇതല്പം കടന്നതുപോയി. (Students made suicide threats and made rude comments for not declaring rain holiday)
മഴ അവധി പ്രഖ്യാപിക്കാത്തതിന് ആത്മഹത്യാ ഭീഷണിയും അസഭ്യ കമന്‍റുകളും മുഴക്കി വിദ്യാർഥികൾ. പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ മോശം കമന്റ് ഇട്ട രണ്ട് വിദ്യാർഥികളുടെ അക്കൗണ്ട് സൈബർ സെൽ വഴി കണ്ടെത്തി.കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി കലക്ടർ എസ് പ്രേം കൃഷ്ണൻ താക്കീതു ചെയ്തു.
അവധി തന്നില്ലെങ്കിൽ സ്കൂളിൽ പോകില്ല, തന്‍റെ അവസാനത്തെ ദിവസമായിരിക്കും, അവധി തന്നില്ലെങ്കിൽ കളക്ടറായിരിക്കും ഉത്തരവാദി എന്നതടക്കമുള്ള മെസേജുകൾ വന്നിട്ടുണ്ടെന്ന് കളക്ടർ പറയുന്നു. അവധി പ്രഖ്യാപിക്കണമെന്ന നിർബന്ധത്തിൽ നിരവധി ഫോണ്‍ വിളികളാണ് വരുന്നതെന്നും കലക്ടര്‍ പറയുന്നു. ചിലരുടെ സംഭാഷണത്തിൽ അപേക്ഷയുടെ രീതി മാറി അസഭ്യം വരെ എത്തിയതോടെയാണ് സൈബർ സെല്ലിനെ സമീപിച്ചത്.
സഭ്യമല്ലാത്ത മെസേജുകൾ വന്നപ്പോൾ ആരാണെന്ന് സൈബർ സെൽ വഴി അന്വേഷിക്കുകയും കൊച്ചുകുട്ടിയാണെന്ന് മനസ്സിലായപ്പോൾ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്തു വിട്ടയക്കുകയും ചെയ്തു എന്ന് കളക്‌ടർ അറിയിച്ചു.