തിരുവനന്തപുരം: രണ്ട് വർഷമായി പ്രതിഫലമില്ലാതെ സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളെ പരിശീലിപ്പിക്കുന്ന അധ്യാപകരും പൊലീസുകാരും സേവനം അവസാനിപ്പിച്ച മട്ടാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പദ്ധതി വഴിമുട്ടിയ സാഹചര്യത്തിലും രാഷ്ട്രീയ സമ്മർദ്ദം മൂലം 70 സ്കൂളുകളിൽ കൂടി സർക്കാർ എസ് പി സി അനുവദിച്ചു.
പണമില്ലാത്തതിനാൽ പരിശീലകർ പലരും സ്കൂളുകളിലേക്ക് പോകാറില്ലെന്നാണ് റിപ്പോർട്ട്. പ്രതിഫലം മുടങ്ങിയതോടെ പരിശീലനം നൽകിയിരുന്ന വിരമിച്ച പൊലീസുകാര്‍ സേവനം അവസാനിപ്പിച്ചിരുന്നു. പരിശീലനത്തിനായി അധ്യാപകർക്ക് പ്രതിവർഷം 7500 രൂപയാണ് നൽകാറുള്ളത്.
ഫണ്ട് നൽകാത്തതിനാൽ കയ്യിൽ നിന്ന് കാശിട്ട് എസ് പി സി നടത്തുകയായിരുന്നു അധ്യാപകർ, കുട്ടികൾക്യാമ്പിൽ പിരിച്ച് ഭക്ഷണം എത്തിക്കും. നിരവധി പ്രശ്നങ്ങള്‍ക്കിടെയാണ് കുട്ടിപ്പൊലീസുകാരെ പരിശീലിപ്പിക്കുന്ന അധ്യാപകർ പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്നത്.
വിരമിച്ച പൊലിസുദ്യോഗസ്ഥരെ സേവനവും പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ രണ്ടു വർഷമായിഅധ്യാപകർക്കും പൊലിസുകാർക്കും പണവും നൽകുന്നില്ല. ഇതോടെ വിരമിച്ച പൊലിസുകാർ പലരും സ്കൂളിലേക്കും വരുന്നില്ല.
മൂന്നു ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രമാണ് എയ്ഡഡ് സ്കൂളുകള്‍ക്ക് പദ്ധതി ലഭിക്കുകയുള്ളു. പണം കെട്ടിവച്ച് പദ്ധതി നേടിയിട്ടും കുട്ടികളുടെ ചെലവിന് മാനേജുമെൻറുകള്‍ക്ക് ഇപ്പോഴും പണം ചെലവാക്കേണ്ടിവരുന്നുവെന്നാണ് ഉയരുന്ന പരാതി.
പണമില്ലാതെ വഴിമുട്ടിനിൽക്കുമ്പോഴും എസ് പിസിക്കായി പിടിവലിയും രാഷ്ട്രീയസമ്മർദ്ദവും ഇപ്പോഴും തുടരുന്നു. 70 പുതിയ സ്കൂളുകളിൽ പുതുതായി പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. ഒരു പഞ്ചായത്തിലെ തന്നെ നിരവധി സ്കൂളുകളിലും പദ്ധതിയുണ്ട്. ഉള്ളവ നടത്താൻ കാശ് കൊടുക്കാതെ എന്തിന് വീണ്ടും പദ്ധതി എന്ന ചോദ്യമാണ് ബാക്കി.