കോട്ടയത്ത് തെരുവുനായ ആക്രമണം
കോട്ടയം: കോട്ടയം നഗരത്തിൽ തെരുവുനായ ആക്രമണം. മുൻ നഗരസഭാധ്യക്ഷൻ പി.ജെ.വർഗീസ് ഉൾപ്പെടെ 7 പേർക്ക് കടിയേറ്റു.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതൽ ഒന്നു വരെയാണ് നഗരത്തിൽ തെരുവുനായ ആക്രമണം ഉണ്ടായത്. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരം, എംഎൽ റോഡ്, കോടിമത എന്നീ സ്ഥലങ്ങളിലാണ് നായ്ക്കൾ ആക്രമണം നടത്തിയത്.
തെരുവുനായയുടെ കടിയേറ്റ പി.ജെ. വർഗീസിനു പുറമെ റിട്ട ഫയർ ഓഫിസർ കാണക്കാരി വലയിഞ്ചിയിൽ ബി.വർഗീസ് (67), കുമാരനല്ലൂർ സ്വദേശി ഷംനാസ്, പത്തനാട് സ്വദേശി സാജൻ കെ.ജേക്കബ് എന്നിവർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
കൂട്ടത്തിൽ ഒരു നായയെ പിടികൂടിയെങ്കിലും പിന്നീട് ചത്തു. ഈ നായക്ക് പേവിഷ ബാധ ഉണ്ടെന്നാണ് സംശയം.
മൂന്നാറിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടി; നാല് ജഡം കണ്ടെത്തി
കട്ടപ്പന: ഇരുനൂറോളം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടിയെന്ന പരാതിയിൽ മൂന്നാർ കല്ലാർ മാലിന്യ പ്ലാൻ്റിൽ പൊലീസ് ഇന്ന് ജെസിബി ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നാല് നായ്ക്കളുടെ ജഡം കണ്ടെത്തി.
നായകളെ ജീവനോടെ കുഴിച്ചുമൂടിയെന്നാണ് ഇടുക്കി ആനിമൽ റെസ്ക്യൂ ടീം നൽകിയ പരാതിയിൽ പറയുന്നത്.
നായ്ക്കളെ പിടികൂടി പഞ്ചായത്ത് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസ് നടപടി ഊർജിതമാക്കിയത്.
മൂന്നാറിൽ തെരുവുനായ നിരവധി തവണ കുട്ടികളെ ഉൾപ്പെടെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
ഈ നായകളെ പിടികൂടി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാനായി ആനിമൽ റസ്‌ക്യൂ ടീം എത്തിയപ്പോൾ ടൗണിൽ എവിടെയും തെരുവ് നായ്ക്കളെ കാണാനില്ലായിരുന്നു. ഇതോടെയാണ് പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടു.
ഇതിനിടെയാണ് ഇരുന്നൂറോളം നായകളെ കൊന്നു കുഴിച്ചുമൂടി എന്ന യാഥാർത്ഥ്യം പുറംലോകമറിയുന്നത്.
പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് കൃത്യം നടത്തിയിരിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്.
പഞ്ചായത്ത് അധികൃതരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. എന്നാൽ പഞ്ചായത്ത് അധികൃതർ പരാതി നിഷേധിച്ച് രംഗത്തെത്തി. പൊലീസ് അന്വേഷിക്കട്ടെ എന്നായിരുന്നു പ്രതികരണം.
Summary: Street dog attack in Kottayam city: Former municipal chairman P.J. Varghese among seven people injured in the incident that occurred between 12 PM and 1 PM on Wednesday.









