തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും. പരീക്ഷ കഴിയുന്ന ദിവസം സ്കൂളുകളില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഉള്ളതിനാൽ തന്നെ കര്‍ശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് എല്ലാ സ്‌കൂള്‍ പരിസരവും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.
പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ കൂട്ടം കൂടുകയോ ആഘോഷം നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ സ്‌കൂള്‍ ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാം എന്നും നിർദേശത്തിൽ പറയുന്നു. കുട്ടികൾ അപകടകരമായ രീതിയിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചാൽ പോലീസിന്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
രാവിലെ നടക്കുന്ന ജീവശാസ്ത്രം പരീക്ഷയോടെ പത്താം ക്ലാസ് പൊതുപരീക്ഷ അവസാനിക്കും. പ്ലസ് ടു അവസാന പരീക്ഷ ഉച്ചയ്ക്ക് ആണ് നടക്കുന്നത്. പ്ലസ് ടു ഇമ്പ്രൂവ്മെന്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് അവസാനിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും സമാപിക്കും. ഇതോടെ വിദ്യാർത്ഥികൾക്ക് വേനലവധി ആരംഭിക്കും.
മൂല്യനിർണയം ഏപ്രിൽ മൂന്നു മുതൽ 26 വരെ 2 ഘട്ടങ്ങളിലായി നടക്കും. മൂല്യനിർണയത്തിന് 72 കേന്ദ്രങ്ങൾ ആണ് സജ്ജമാക്കിയിട്ടുള്ളത്. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ.