കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും എക്‌സൈസ് നാളെ ചോദ്യം ചെയ്യും. ഇതിനായി പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. സിനിമാ മേഖലയിലെ ലഹരി ഇടപാടിനെക്കുറിച്ചായിരിക്കും പ്രധാനമായും നടന്മാരോട് ചോദിക്കുക.
ഹൈബ്രിഡ് കഞ്ചാവുകേസിലെ പ്രതികളുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും മുന്‍നിര്‍ത്തിയായിരിക്കും നടന്മാരെ ചോദ്യം ചെയ്യുക. ഇവര്‍ തസ്ലീമയ്ക്ക് പണം കൈമാറിയത് പാലക്കാട് സ്വദേശിയായ മോഡല്‍ വഴിയാണെന്ന് സംശയമുണ്ട്.
സിനിമാ സെറ്റുകളില്‍ ലഹരി ഇടപാട് നടന്നോ എന്നാണ് എക്‌സൈസിന്റെ സംശയം. കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാൽ നടന്മാരെയും പ്രതിചേര്‍ക്കും. ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റിനും സാധ്യതയുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
അതിനിടെ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയുമാണ് പിടിയിലായത്. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിന്റെ ഫ്ലാറ്റിൽ വെച്ചാണ് ഇവരെ പിടികൂടിയത്.
ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. സംവിധായകർക്കൊപ്പം സുഹൃത്ത് ഷാലിഫ് മുഹമ്മദും പിടിയിലായിട്ടുണ്ട്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.